കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നെയ്യാറ്റിൻകരയിലെ യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓഫീസർ ആയ ജെ രാഹുലും(28) ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസിയറുമായ സൗമ്യ(24) എന്നിവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. ദേശീയപാതയിൽ കടമ്പാട്ടുകോണത്തിന് സമീപം കഴിഞ്ഞ ദിവസം 11 മണിക്കായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്നും മയ്യനാടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപ്പിച്ച് ആയിരുന്നു ഇവർ യാത്രയായത്. മുൻഭാഗം പൂർണമായും തകർന്നു ഇരുന്ന കാറിൽ നിന്നും പുറത്തെടുത്ത് അപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസിയറായിരുന്ന സൗമ്യയ്ക്ക് മൂന്നുമാസം മുമ്പാണ് അഞ്ജലിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. വിധിയുടെ അപ്രതീക്ഷിത പ്രഹരത്തിൽ പൂർണ്ണമായും തകർന്നിരിക്കുകയാണ് ഇവരുടെ കുടുംബം. സ്വന്തം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുവാനുള്ള പ്രായം പോലും ആ കുരുന്നിനില്ല.
ഇഷാനിയെ കെട്ടിപ്പിടിച്ചു കൊണ്ട്, ഈ പൊന്നുമകൾക്ക് ആരാണ് ഇനി പാല് കൊടുക്കുക എന്ന് പൊട്ടിക്കരയുകയായിരുന്നു രാഹുലിന്റെ ‘അമ്മ. ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും .പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ആദ്യം രാഹുലിന്റെ വീട്ടിലേക്ക് ആയിരുന്നു മൃതദേഹങ്ങൾ കൊണ്ട് പോയത്. പിന്നീട് സൗമ്യയുടെ വീട്ടിൽ എത്തിച്ച് ആയിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.