ആദ്യ രാത്രിയിൽ തന്നെ ഭർത്തൃഗൃഹത്തിൽ നിന്നും നവ വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ ദിനത്തിൽ തന്നെ ഭർതൃവീട്ടിലെ ടെറസിനു മുകളിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു നവവധു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ വരൻ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹത്തിനു മുൻപ് വരൻ സോനു ജെയിനിൽ നിന്നും 90000 രൂപ കൈപ്പറ്റിയിരുന്നു വധു. അതിനാൽ വിവാഹ തട്ടിപ്പാണ് നടന്നതെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയിരിക്കുകയാണ് പോലീസ്.
ആദ്യരാത്രിയിൽ തന്നെ വധു ഒളിച്ചോടിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഒരു ജീവിതപങ്കാളിയെ തിരഞ്ഞിരുന്ന സോനു ജയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ഉദൽ ഘടിക് എന്ന ഗോളിയാർ സ്വദേശിയെ സോനു പരിചയപ്പെടുന്നത്.
സോനുവിന് ഒരു ഉത്തമ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി കൊടുക്കുമെന്ന് ഉദൽ വാഗ്ദാനം നൽകി. വിവാഹം നടത്തി കൊടുക്കുവാൻ ആയി ഒരു ലക്ഷം രൂപയോളം നൽകണമെന്ന് സോനുവിനോട് പറഞ്ഞു. അങ്ങനെ അയാൾ ആവശ്യപ്പെട്ടപ്രകാരം 90000 രൂപ നല്കുകയായിരുന്നു സുനു. ഇയാളാണ് അനിത രത്നാകരം ആയുള്ള സോനുവിന്റെ വിവാഹം നിശ്ചയിച്ചത്.
അങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നു. വിവാഹദിനം രാത്രി ഭർതൃവീട്ടിലെ എല്ലാവരും ഉറങ്ങിയതോടെ അസ്വസ്ഥതകൾ അനുഭവപ്പെടുന്നു എന്ന വ്യാജേന അൽപനേരം ടെറസിൽ ഒറ്റക്കിരുന്ന് കാറ്റ് കൊള്ളണം എന്ന് ആവശ്യപ്പെടുകയായിരുന്നു അനിത. ടെറസിൽ എത്തിയ അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പോലീസുകാർക്ക് മുന്നിൽ തന്നെ ചെന്നെത്തി അനിത.
ഇതോടെ താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് പൂർണ്ണമായി ബോധ്യപ്പെട്ട സോനു പോലീസിൽ പരാതി നൽകുകയായിരുന്നു. നവവധു ഉൾപ്പെടെ കേസിൽ പ്രതികളായ എല്ലാവരെയും ചോദ്യംചെയ്തുവരികയാണ് പോലീസ്.മധ്യപ്രദേശിലെ ഖോർമിയിലാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടന്നത്.