കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഭീ ഷ ണി യാണ് ഇപ്പോൾ ലോകം. ആദ്യം ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ മറ്റു ചില രാജ്യങ്ങളിലും കണ്ടെത്തിയതോടെ വീണ്ടും ഭീതിയിൽ ആയിരിക്കുകയാണ് ലോകം. വേറിയന്റ ഓഫ് കൺസേൺ എന്നാണ് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ആൽഫ, ബീറ്റ, ഡെൽറ്റ വേരിയന്റിന്റെ മറ്റൊരു വകഭേദമാണ് ഒമിക്രോൺ. ഒരുപാട് മ്യൂട്ടേഷൻ സംഭവിച്ച ഈ വകഭേദം റീ ഇൻഫെക്ഷൻ സാധ്യത കൂടിയതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള വാക്സിനുകൾ ഈ വക ഭേദത്തെ പ്രതിരോധിക്കുമോ എന്ന പഠനങ്ങൾ നടത്തുകയാണ്. പുതിയ വകഭേദം മനുഷ്യ ശരീരത്തിനെ എത്രത്തോളം ബാധിക്കുമെന്നും ഏതു രീതിയിലുള്ള വ്യാപനം ആയിരിക്കും എന്നും പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നതും, മാസ്ക് ധരിക്കുന്നതും, കയ്യുകൾ സാനിറ്റൈസ് ചെയ്യുന്നതും തുടങ്ങിയ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി ജനങ്ങൾ പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക പരത്തിയിരുന്നു. എന്നാൽ ഇവരിൽ ഒമിക്രോൺ വൈറസിന്റെ സാന്നിധ്യം ഇല്ലെന്നും ഡെൽറ്റ വകഭേദമാണ് ഇവരിൽ കണ്ടെത്തിയതെന്ന് പിന്നീട് പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ ജർമനി ബ്രിട്ടൻ ഇസ്രായേൽ എന്നീ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇസ്രായേൽ അതിർത്തികൾ അടച്ചിരിക്കുകയാണ്.
നിരീക്ഷണം ശക്തമാക്കുവാൻ ആയി അതിർത്തികൾ അടക്കുകയും കടുത്ത നിയന്ത്രണങ്ങളിലേക്കും കടക്കുകയാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആശങ്കാജനകമായ വേരിയന്റ് എന്ന ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ ഉൾപ്പെടുത്തിയത്. ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ എന്നിവിടങ്ങൾക്ക് പിന്നാലെ ജർമ്മനിയിലും, ചെക് റിപ്പബ്ലിക്, ബ്രിട്ടനിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിതികൾ അതിരൂക്ഷമായ യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ സാന്നിധ്യം എത്തിയത് സ്ഥിതികൾ സങ്കീർണമാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡ്സിലെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ എത്തിയ 600 വിമാന യാത്രക്കാർ ഒമിക്രോൺ ഭീതിയിലാണ്. നെതർലാൻഡ്സിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഭാഗിക അടച്ചിടൽ ഏർപ്പെടുത്തി. പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തി ശിക്ഷിക്കരുത് എന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു.
വൈറസിനെതിരെ നടപടി ക്രമങ്ങൾ സ്വീകരിക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശങ്ങൾ നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ ഭീഷണിയായി ഇരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കാൻ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് അവലോകന യോഗത്തിൽ ആവശ്യപ്പെട്ടത്. നവംബർ 9-ന് ദക്ഷിണാഫ്രിക്കയിൽ നിന്നും ശേഖരിച്ച ഒരു സാമ്പിളിൽ നിന്നുമാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് സ്ഥിരീകരിച്ചത്.
കോവിഡ് രണ്ടാം തരംഗത്തിലെ വകഭേദങ്ങളിൽ ഏറ്റവും അപകടകാരി ആയിരിക്കും ഒമിക്രോൺ എന്ന പുതിയ വകഭേദം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ വകഭേദങ്ങളുടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കേരളത്തിലേക്കും ഇന്ത്യയിലേക്കും ഈ രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ആർ ടി പി സി ആർ പഠനവും കഴിയുന്നത്ര ജീനോമിക്സ് പഠനവും നടത്തി ഇൻസ്റ്റിറ്റ്യൂഷനൽ ക്വറന്റൈനിന് പരിഗണിക്കും. കോവിഡ് അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ഒമിക്രോണിനെ ചെറുത്തു നിൽക്കാൻ സാധിക്കും. എത്രയും പെട്ടെന്ന് ആളുകൾ വാക്സിനേഷൻ പൂർത്തിയാക്കി ജാഗ്രത പുലർത്തുകയാണ് വേണ്ടത്