തമിഴകത്തിന്റെ ഹാസ്യ സാമ്രാട്ട് വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാലോകം. ഒരു മികച്ച അഭിനേതാവും അതിനേക്കാൾ മികച്ച ഒരു പ്രകൃതിസ്നേഹി കൂടി ആയിരുന്ന വിവേകിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ ആവാതിരിക്കുകയാണ് ആരാധകരും കുടുംബാംഗങ്ങളും സഹപ്രവർത്തകരും.
ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേക് പൂർണ ആരോഗ്യവാൻ ആയി മടങ്ങി വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് താരം തന്റെ മകന്റെ അടുത്തേക്ക് മറ്റൊരു ലോകത്തേക്ക് യാത്രയായി.
പ്രേക്ഷകരെ എല്ലാവരെയും പൊട്ടിചിരിപ്പിക്കുമ്പോഴും മനസ്സിൽ ഒരിക്കലും മായാത്ത ഒരു തീരാദുഖം കാത്തുസൂക്ഷിച്ചിരുന്നു വിവേക്. ആറു വർഷങ്ങൾക്ക് മുമ്പാണ് താരത്തിന് തന്റെ മകനെ നഷ്ടമാവുന്നത്. വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള മകനെ വിട്ടു പിരിയേണ്ടി വന്ന ഒരു പിതാവായിരുന്നു വിവേക്. മകൻ നഷ്ടപ്പെട്ട വേദന മറച്ചു വെച്ചായിരുന്നു സ്നേഹനിധിയായ ആ പിതാവ് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചത്. പ്രസന്ന കുമാർ എന്നായിരുന്നു മകന്റെ പേര്.
ഡെങ്കി പനി ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന വിവേകിന്റെ മകൻ 2015 ഒക്ടോബർ 29 നാണ് വിട പറഞ്ഞത്. പനി തലച്ചോറിനെ ബാധിച്ച് ഒരുപാട് ദിവസം വെന്റില്ലെറിന്റെ സഹായത്തോടെ കഴിഞ്ഞുവെങ്കിലും പിന്നീട് പ്രസന്ന കുമാർ എന്ന പതിമൂന്നുകാരൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇപ്പോഴിതാ മകന്റെ അടുത്തേക്ക് അച്ഛനും യാത്രയായി. ഒരുപാട് സിനിമകൾ ബാക്കി വെച്ചിട്ടാണ് പ്രിയ താരം വിവേക് വിട പറഞ്ഞത്. മലയാളം തമിഴ് സിനിമകളിലെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ സമൂഹ മാധ്യമങ്ങളിലൂടെ അർപ്പിച്ചത്. വിക്രം, ശ്രുയ, ജ്യോതിക, തൃഷ, കാർത്തി, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തിന് യാത്രാമൊഴിയേകാൻ എത്തിയിരുന്നു. തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള വിവേക് ഇനി അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ജീവിക്കും.