നാടിനെ നടുക്കിയ ഒരു സംഭവമായിരുന്നു കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ വിയോഗം. നൂറു പവനും, പത്തുലക്ഷത്തിനു താഴെ വിലമതിക്കുന്ന ഒരു കാറും, ഒരേക്കറോളം ഭൂമിയും സ്ത്രീധനം ആയി നൽകി ആർഭാടമായി വിവാഹം കഴിച്ചു ഭർതൃവീട്ടിൽ എത്തിയ വിസ്മയയെ കാത്തിരുന്നത് നിരന്തരമായ പ്രശ്നങ്ങൾ ആയിരുന്നു.
കാറിനു മൈലേജ് ഇല്ലെന്നും കാർ മാറ്റണം എന്ന് ആവശ്യപ്പെട്ടു വിസ്‌മയയെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു ഭർത്താവും മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറുമായ കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും ഒരുപാട് തവണ ഉണ്ടായ പ്രശ്നങ്ങളും തുടർന്ന് ഉണ്ടായ പ്രശ്നങ്ങളും ഏറ്റുവാങ്ങിയിരുന്നു വിസ്മയ. കാർ ലോണിൽ വാങ്ങിയതിനാൽ വിൽക്കാൻ കഴിയില്ലെന്ന് വിസ്മയയുടെ ബന്ധുക്കൾ കിരണിനെ അറിയിച്ചിരുന്നു.
എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കിരൺ തയ്യാർ ആയിരുന്നില്ല. കാറിന്റെ പേരിൽ വീണ്ടും വിസ്മയയെ കിരൺ നിരന്തരം ക്രൂശിച്ചു കൊണ്ടിരുന്നു. ഒടുവിൽ കിരണിന്റെ അസഹിഷ്ണുത സഹിക്കാൻ ആവാതെയാണ് വിസ്മയ തന്നെ ചെയ്ത കാര്യങ്ങളുടെ ചിത്രങ്ങൾ സഹിതം വിവരം സഹോദരനെ അറിയിക്കുന്നത്. ഇതിന് പിന്നാലെ കിരണുമായുള്ള ബന്ധം വേർപെടുത്താൻ വിസ്മയയോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കിരണിനോടുള്ള സ്നേഹം വിസ്മയയെ പിന്തിരിപ്പിക്കുകയായിരുന്നു. കിരണിനെ പോലെ ഉള്ള, സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന ഒരു പുരുഷന് വേണ്ടി സ്വന്തം ജീവൻ നൽകേണ്ടി വന്നു വിസ്മയയ്ക്ക്.
ഇപ്പോഴിതാ വിസ്മയയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി കൊണ്ടുള്ള ലക്ഷ്മി രാജീവിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിസ്മയയുടെ വിയോഗത്തിൽ യുവതിയുടെ വീട്ടുകാർക്കും തുല്യ പങ്കാളിത്തമാണ് ഉള്ളത്.വിസ്മയയുടെ വീട്ടുകാർ ഒരുതരത്തിലുമുള്ള സഹതാപം അർഹിക്കുന്നില്ല എന്ന് ലക്ഷ്മി രാജീവ് തന്റെ കുറിപ്പിലൂടെ പങ്കു വെക്കുന്നു.പത്തു വർഷത്തോളം ലക്ഷ്മിക്ക് കുട്ടികൾ ഇല്ലായിരുന്നു.
സമാനതകളില്ലാത്ത പ്രശ്നങ്ങളും വേദനകളും ലക്ഷ്മിയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. മകളുടെ എല്ലാ വളർച്ചയ്ക്കും എതിരായിരുന്ന ഒരു ‘അമ്മ ആയിരുന്നു ലക്ഷ്മിയുടേത്. ലക്ഷ്മി എന്ത് ചെയ്യുമ്പോഴും അതിലെ പ്രശ്നങ്ങൾ മാത്രം ചൂണ്ടിക്കാണിച്ച് അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു അമ്മ. അത് സ്നേഹക്കൂടുതൽ കൊണ്ട് ആയിരുന്നു എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുമായിരുന്നു ലക്ഷ്മിയുടെ ‘അമ്മ.
ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടതെല്ലാം അമ്മ നൽകുമായിരുന്നു. പുറത്തുനിന്ന് മക്കൾ വെളിച്ചെണ്ണയോ മഞ്ഞൾപൊടിയോ വാങ്ങാതിരിക്കാൻ ആയി അതെല്ലാം വീട്ടിൽ എത്തിക്കും. ഒരു വാഴക്കുല പഴുത്താൽ പോലും എങ്ങനെയെങ്കിലും അത് എത്തിക്കുന്ന ഒരു അമ്മ. കൊച്ചുമക്കൾക്ക് വരെ പണം ഫിക്സഡ് ഡെപ്പോസിറ്റായി നൽകുകയും അവർക്ക് ഒരു അസുഖം വരുമ്പോൾ നാമം ജപിച്ച് അടുത്തു നിന്നും മാറാതെ നിൽക്കുകയും ചെയ്ത ഒരു അമ്മ.
എന്നാൽ ഒരു കാര്യം മാത്രം അമ്മയ്ക്ക് അറിയില്ലായിരുന്നു. ഭർത്താവിനും മക്കൾക്കും വേണ്ടി അടിമപ്പണി ചെയ്യാനുള്ളതല്ല ഒരു പെണ്ണിന്റെ ജീവിതം എന്ന് അമ്മ അറിഞ്ഞില്ല. അതുകൊണ്ടുതന്നെ അമ്മയെ മറികടക്കുകയായിരുന്നു അതിജീവനത്തിന്റെ ആദ്യത്തെ ഘട്ടം എന്ന് ലക്ഷ്മി പങ്കു വെക്കുന്നു.
മകളുടെ ഭാഗത്തുനിന്ന് അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ആ ഇരിപ്പിൽ അമ്മ അങ്ങ് പോകും എന്ന് അറിഞ്ഞിട്ടും അമ്മയെ മറികടക്കുക എന്നല്ലാതെ ലക്ഷ്മിയുടെ മുന്നിലൊരു വഴിയില്ലായിരുന്നു. വലിയ ഉദ്യോഗസ്ഥരായ മരുമക്കളുടെ അടിമപ്പണിക്കാരിയായി ആണ് അമ്മ പെൺമക്കളെ കണ്ടിരുന്നത്. നാട്ടുകാരെ പേടിച്ചു ജീവിച്ച ഒരു പാവമായിരുന്നു ലക്ഷ്മിയുടെ ‘അമ്മ.
നാട്ടുകാരെ ഭയന്ന് അമ്മമാർ പെൺമക്കളോട് എല്ലാം സഹിക്കുവാൻ ആവശ്യപ്പെടുമ്പോൾ ആണ് ഇതുപോലെയുള്ള വിസ്മയകൾ സമൂഹത്തിൽ ഉണ്ടാവുന്നത്. പൊരുത്തപ്പെടാനാവാത്ത ബന്ധങ്ങളിൽ കടിച്ചുതൂങ്ങാൻ ഒരിക്കലും പെണ്മക്കളെ ഉപദേശിക്കരുത്. അത് അവരുടെ ജീവിതത്തിന്റെ ഫുള്സ്റ്റോപ്പിലേക്ക് നയിക്കുന്ന ഉപദേശങ്ങൾ ആണ് എന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം.