ഇന്ന് വീട് എന്ന സങ്കല്പം മാറി എല്ലാവരും ഫ്ലാറ്റുകളിലേക്ക് കടന്നു കൂടുകയാണ്. ജോലി ചെയ്യുന്നിടത്ത് ഉള്ള സൗകര്യത്തിനായി, ജോലിത്തിരക്കിനിടയിൽ ഒരു വലിയ വീടും നോക്കി നടക്കാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഇന്ന് പലരും ഫ്ലാറ്റുകളിലേക്ക് ഒതുങ്ങുന്നത്. ഫ്ലാറ്റുകളിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വസ്ത്രങ്ങൾ ഉണക്കാൻ ഉള്ള സംവിധാനം. വീട്ടിലാണെങ്കിൽ പുറത്തു അയൽ കെട്ടി തുണികൾ അവിടെ ഉണക്കാൻ ഇടും.
എന്നാൽ ഫ്ലാറ്റുകളിൽ ഇതിന് പലപ്പോഴും ഇടം ആവുന്നത് ബാൽകണികൾ ആണ്. പുറം കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ വേണ്ടി ഫ്ലാറ്റുകളിൽ ഒരുക്കുന്ന ബാൽകണികൾ ആണ് ഇന്ന് വസ്ത്രങ്ങൾ ഉണക്കാൻ ഉള്ള ഇടം ആയി മാറുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു നിയമമായി മുന്നോട്ട് വരികയാണ് യുഎഇ. അപ്പാർട്ട്മെന്റുകളുടെ ബാൽകണികളിലും, ജനലഴികളിലും, കൈപ്പിടികളിലും വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നതിനെതിരെ അബുദാബിയിൽ മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകുകയാണ്.
ഈ പ്രവർത്തികൾ നഗര സൗന്ദര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൗരവകരമായ നടപടികൾ അധികൃതർ സ്വീകരിച്ചത്. നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാനും അതിനുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്താനും ഒരു ഓൺലൈൻ കാമ്പെയ്ൻ തുടങ്ങിയിരിക്കുകയാണ് അബുദാബി മുൻസിപ്പാലിറ്റി. ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നവർക്ക് 1000 ദിർഹം പിഴയാണ് ലഭിക്കുന്നത്.
അതായത് ഇരുപതിനായിരം ഇന്ത്യൻ രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ബാൽക്കണികളിലും കൈപിടികളിലും ജനലുകളിലും തുണികൾ ഉണക്കാൻ ഇടുന്നത് കെട്ടിടത്തിന്റെ സൗന്ദര്യം ഇല്ലാതാക്കും. അതുകൊണ്ട് ഇനിമുതൽ ഇത് അനുവദിക്കില്ലെന്നും മുൻസിപ്പാലിറ്റി കൃത്യമായി പറയുന്നു. ബാൽക്കണികൾ ദുരുപയോഗം ചെയ്യാതെ നഗരത്തിലെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ താമസക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുൻസിപ്പാലിറ്റി നിർദ്ദേശിച്ചു.
ക്ലോത്ത് ഡ്രയർ ട്രാക്കുകളും, ഇലക്ട്രോണിക് ഡ്രൈറുകളും ഉപയോഗിച്ച് തുണികൾ ഉണക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിന്റെയും പ്രദേശത്തിന്റെയും സൗന്ദര്യം നിലനിർത്തുന്നത് അവിടെയുള്ള ഓരോ താമസക്കാരുടെയും ഉത്തരവാദിത്വമാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. നിയമം ലംഘിച്ചാൽ തക്കതായ ശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്നത്തെ കാലത്ത് സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ച സാഹചര്യത്തിൽ തുണികൾ ഉണക്കാൻ ആയിട്ടുള്ള ആധുനിക സംവിധാനങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 15 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. തെരുവോരങ്ങളിൽ നിന്നും നോക്കികാണുന്ന ഇടത്തുള്ള തുണികൾ ഉണക്കാൻ ഇട്ടതിന് പിഴയും നൽകിയിട്ടുണ്ട്. ഇത് ആവർത്തിക്കുകയാണെങ്കിൽ ആയിരം ദിർഹം ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.