ട്രാഫിക് നിയന്ത്രിക്കാനോ, ദേശീയപാതയിൽ അപകടങ്ങൾ ഉണ്ടായാൽ പാഞ്ഞെത്താനോ ശ്രമിക്കാത്തവർ, പോലീസ് വണ്ടി റോഡിനു നടുവിൽ നിർത്തി ഇരുചക്രവാഹന യാത്രക്കാരെ വേട്ടയാടുന്നു എന്ന പരാതികൾ സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്. കരമന- കളിയിക്കാവിള ദേശീയ പാതയിൽ ആണ് തിരക്കേറിയ ബാലരാമപുരം ജംക്ഷനിൽ റോഡിനു നടുവിൽ പോലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പോലീസിന്റെ ഹെൽമെറ്റ് പരിശോധന. കഴിഞ്ഞ ദിവസം അപകടങ്ങൾ ഉണ്ടായേക്കാവുന്ന വിധം ഒരു മണിക്കൂറോളം ആയിരുന്നു പരിശോധന നടന്നത്.
തിരക്കേറിയ കൊടിനട ജംക്ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പോലീസ് നിയന്ത്രിക്കാൻ ഇല്ലാത്തതും വലിയ അപകടങ്ങളെ വിളിച്ചു വരുത്തുന്നു എന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ആദ്യമായി അല്ല ഹൈവേ പോലീസിന്റെ അപകടകരമായ പരിശോധനകൾ. കഴിഞ്ഞ ആഴ്ചയും തിരക്കേറിയ റോഡിനു നടുവിൽ ഹെൽമെറ്റ് പരിശോധന നടത്തിയിരുന്നു.
ആറാളംമൂട്ടിൽ രണ്ടിടത്ത് രാത്രിയും പകലുമായി ഇരുവശങ്ങളിലെയും വാഹനങ്ങൾ തടഞ്ഞു നിർത്തി ഡ്രൈവർമാരിൽ നിന്ന് പണം ഈടാക്കുന്നു എന്ന പരാതികൾ ഉയർന്നിരുന്നു. ഇപ്പോൾ തിരക്കേറിയ ബാലരാമപുരം ജംക്ഷനിൽ ആണ് മണിക്കൂറുകളോളം നീളുന്ന പരിശോധന നടത്തുന്നത്. നേരത്തെ അഞ്ചു പേർ അടങ്ങുന്ന സംഘമായിരുന്നു പരിശോധന നടത്തിയത്. പോലീസുകാരുടെ ഭാഗത്തു നിന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുകയാണെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്തും എന്ന് നാട്ടുകാർ അറിയിച്ചിട്ടുണ്ട്.