തിരുവനന്തപുരത്ത് വീണ്ടും ഹണിട്രാപ് അറസ്റ്റ്. വീട്ടമ്മയുടെ മോർഫ് ചെയ്ത ന ഗ്ന ചിത്രം പ്രചരിപ്പിച്ച കാഞ്ഞിരപ്പാറ സ്വദേശി സൗമ്യയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പിലൂടെ ഇരയാകുന്ന യുവാക്കളുടെ ഫേസ്‌ബുക്ക്,വാട്സാപ്പ് അക്കൗണ്ടുകൾ വഴിയാണ് നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിൽ അധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി ഒരു യുവതിയുടെ മോർഫ് ചെയ്ത് ന ഗ്ന ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു സൗമ്യ.
യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സൈബർ പോലീസിന്റെ അന്വേഷണം ആണ് സൗമ്യയിൽ എത്തിയത്. യുവാക്കളിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പ് ചുരുളഴിയുന്നത്. മുൻ സുഹൃത്തിന്റെ ദാമ്പത്യജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് ഒരുക്കിയത്. സുഹൃത്തിന്റെ ഭാര്യയുടെ മോർഫ് ചെയ്ത് ന ഗ്ന ദൃശ്യങ്ങൾ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണി ട്രാപ് വഴി വലവിരിച്ചു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കളുമായി വീഡിയോ കോളും ചാറ്റും ചെയ്‌ത് ന ഗ്ന ദൃശ്യങ്ങൾ പങ്കു വെച്ചു. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെയും ഇമെയിലിന്റെയും പാസ്സ്‌വേർഡും മൊബൈൽ നമ്പറും അടക്കം വാങ്ങി വെച്ചു. ശേഷം യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പുതിയ അക്കൗണ്ടുകളും മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്സാപ്പും തുടങ്ങി. ഇവ വഴിയാണ് വീട്ടമ്മയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.
അന്വേഷണം ഉണ്ടായാൽ യുവാക്കളിലേക്ക് മാത്രം എത്തുമെന്നാണ് കമ്പ്യൂട്ടർ വിദഗ്ധനായ സൗമ്യ കരുതിയത്. സൗമ്യയ്ക്ക് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ സഹായിച്ച ഇടുക്കി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തതോടെ കേസിന്റെ ഗതി മാറി. ഇയാളിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈബർ പോലീസിന് ലഭിച്ചത്. സൈബർ പോലീസ് സ്റ്റേഷൻ ഡിവൈഎസ്പി ശ്യാംലാൽ, ഇൻസ്പെക്ടർ സിജു കെ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അടുത്തിടെയായിരുന്നു കൊച്ചിയിൽ ഹണിട്രാപ്പിലൂടെ തട്ടിപ്പു നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരിയിലെ ഹോട്ടൽ ഉടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ട് കൊച്ചി സ്വദേശിനി ആയിരുന്നു അറസ്റ്റിലായത്. ആശുപത്രി മുറിയിലേക്ക് ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി പണംതട്ടാൻ ആയിരുന്നു ശ്രമം. ഇതിന് എതിർത്ത ഹോട്ടൽ ഉടമയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ പകർത്തുകയായിരുന്നു.
ഓൺലൈൻ ചാറ്റിംഗ് വഴി യുവാക്കളെ കുടുക്കുന്ന ഹണിട്രാപ്പ് മാഫിയ ഇപ്പോൾ സജീവമായിരിക്കുകയാണ്. സ്വന്തം നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഇരയെ വശത്താക്കി അവളുടെ നഗ്നത സ്ക്രീൻ റെക്കോർഡർ വഴി ചിത്രീകരിച്ച് ഇവരെ ചതിക്കുഴിയിൽ അകപ്പെടുത്തുന്നതാണ് ഹണിട്രാപ്. ഇതിനുപിന്നാലെ ഇരയോട് പണം ആവശ്യപ്പെടുകയും വഴങ്ങുന്നില്ലെന്ന് കണ്ടാൽ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. പണം അയച്ചു നൽകുന്നവരെ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി.