കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങൾക്ക് അവസാനമായി. സിനിമാ സംഘടനകൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തിയ ചർച്ചയിൽ സംഘടനകൾ മുന്നോട്ടുവെച്ച നിവേദനങ്ങളോട് മുഖ്യമന്ത്രി അനുകൂലമായ സമീപനം എടുത്തതോടെ ആണ് പ്രശ്നങ്ങൾക്ക് അന്ത്യമായത്. കോവിഡ് പ്രതിസന്ധി കാരണം താറുമാറായ സിനിമ മേഖലയെ കരകയറ്റാനുള്ള ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ നന്ദി പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് സൂപ്പർതാരം മോഹൻലാലും യുവതാരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവരും.
മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു സ്നേഹാദരങ്ങൾ എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രവും താരം പങ്കുവെച്ചു. സിനിമ മേഖലയ്ക്ക് സർക്കാർ അനുവദിച്ച ഇളവുകൾ പങ്കു വച്ചു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരൻ നന്ദി അറിയിച്ചത്. സിനിമ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്നുനിന്നു ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു എന്ന് ആണ് ടോവിനോ കുറിച്ചത്.
2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതിനോടൊപ്പം തിയേറ്ററുകൾ അടഞ്ഞുകിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി കുറയ്ക്കാനും ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കാനും തീരുമാനമായി. 2020 മാർച്ച് 31 ന് തീയ്യേറ്ററുകളിൽ തദ്ദേശസ്ഥാപനങ്ങളിൽ കൊടുക്കേണ്ട വസ്തുനികുതി മാസ ഗഡുക്കളായി അടയ്ക്കാം എന്നും സർക്കാർ തീരുമാനിച്ചു. പ്രൊഫഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല എങ്കിലും തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് , ഫിലിം ഡിവിഷൻ ബിൽഡിംഗ് ,ഫിറ്റ്നസ്, ആരോഗ്യം ,ഫയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാൻ ഇന്ന് കൂടിയ യോഗത്തിൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ,തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ സി മൊയ്തീൻ, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് സിനിമ മേഖലയ്ക്ക് ഊർജ്ജം നൽകുന്ന ഈ തീരുമാനങ്ങൾ ഉണ്ടായത്സി.