രാജ്യംമുഴുവനും ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉള്ള കഫേ കോഫി ഡേ അറിയാത്ത ഇന്ത്യക്കാർ ഉണ്ടാവില്ല. 20,000 ഏക്കറിൽ വരുന്ന കാപ്പി തോട്ടത്തിൽ സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പി ഉണ്ടാക്കി, സ്വന്തം തന്നെ നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സൽക്കരിക്കുന്ന ഒരു രീതി കൊണ്ടുവന്ന കമ്പനിയായിരുന്നുകഫെ കോഫീ ഡേ. കഫേ കോഫി ഡേയുടെ ആദ്യത്തെ ഔട്ട്ലെറ്റ് 1996 ജൂലൈ 11ന് ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആരംഭിച്ചത്. 1996ൽ ആരംഭിച്ച ഈ സ്ഥാപനം 2011 ആയപ്പോഴേക്കും രാജ്യത്തൊട്ടാകെ ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ആയി വ്യാപിച്ചിരുന്നു. ഇന്ത്യയിലെ യുവാക്കളുടെ മനം കവർന്നൊരു കഫെ ആയിരുന്നു കഫെ കോഫി ഡേ. രുചികരമായ കാപ്പി കുടിച്ചു പ്രിയപ്പെട്ടവർക്കൊപ്പം സംസാരിക്കാൻ പറ്റിയ ഒരു ഇടമായിരുന്നു സി സി ഡി.
ഇതു തന്നെയായിരുന്നു വളരെ ചുരുങ്ങിയ കാലം കൊണ്ട് കഫേ കോഫീ ഡേ വാനോളം ഉയരാൻ ഉള്ള വിജയ കാരണം. എന്നാൽ ഏതൊരു ബിസിനസ് പോലെ കാർമേഘങ്ങൾ ഈ കമ്പനിയുടെ മുകളിലും ഭീതി പരത്തുകയായിരുന്നു. കമ്പനിയിൽ അപ്രതീക്ഷിതമായി കടം കയറി. ഒടുവിൽ 2019 ജൂലൈ 29ന് കമ്പനിയുടെ സിഇഒ സിദ്ധാർഥിനെ കാണാതായി. രണ്ടു ദിവസങ്ങൾക്കു ശേഷം നേത്രാവതി പുഴയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടു കിട്ടുകയായിരുന്നു. 2019 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി രൂപയുടെ കടം ഉണ്ടായിരുന്നു അന്ന് കഫേ കോഫി ഡേയ്ക്ക് . കഫേ കോഫി ഡേയുടെ ഉടമ സിദ്ധാർത്ഥ് നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ലാഭകരമായ ഒരു ബിസിനസ് മോഡൽ തീർക്കുവാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടായിരുന്നു സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തത്.
എന്നാൽ സിദ്ധാർത്ഥ് തോറ്റത് അല്ല ചെറുതായൊന്ന് പിഴച്ചത് മാത്രമാണെന്ന് തെളിയിക്കുവാൻ സിദ്ധാർത്ഥിന്റെ വിധവയായ മാളവികയ്ക്ക് അധികകാലം വേണ്ടി വന്നില്ല. ഭർത്താവിന്റെ വിയോഗത്തിൽ കഫേ കോഫി ഡേ യുടെ സി ഇ ഓ ചുമതലയേറ്റെടുത്ത മാളവിക ഹെഗ്‌ഡെ ഒരു ഫീനിക്സ് പക്ഷിയെ പോലെ കമ്പനി ഉയർത്തി കൊണ്ടു വരികയായിരുന്നു. രാജ്യം മുഴുവനും വ്യാപിച്ച ഒരു ശൃംഖല ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുമായിരുന്ന ഇടത്തു നിന്നും കമ്പനിയുടെ ജൈത്രയാത്ര ആണ് പിന്നീട് കണ്ടത്. ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും കാലം ആയിരുന്നു പിന്നീട് കഫെ കോഫീ ഡേയിൽ നമ്മൾ കണ്ടത്. തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരം ആയിരുന്നു മാളവിക പിന്നീട് നടപ്പിലാക്കിയത്.
പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്ലെറ്റുകളും പൂട്ടി പോയതോടെ ആയിരുന്നു സിദ്ധാർത്ഥ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ മരണം സി സി ഡിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ മാളവിക സി ഇ ഓ ആയി ചുമതല ഏറ്റെടുത്തതോടെ ഔട്ട്‌ലെറ്റുകൾക്ക് പുറമേ രാജ്യത്തെമ്പാടും ആയി പാർക്കിൽ സ്ഥാപിച്ച മെഷീനുകൾ പിൻവലിച്ചു ലാഭം ഇല്ലാതെ പ്രവർത്തിച്ച ഔട്ട്‌ലെറ്റുകൾ പൂട്ടി. കൂടാതെ പുറമേയുള്ള നിക്ഷേപകരെ കണ്ടെത്തി സി സി ഡിയിലേക്ക് നിക്ഷേപം എത്തിക്കുന്നതിലും അവർ വിജയം കണ്ടു. 2019 മാർച്ച് 31 ന് 7200 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്ന കമ്പനിയിൽ 2020 മാർച്ച് 31 ആയപ്പോഴേക്കും 3100 കോടിയായി നഷ്ടം കുറച്ചു. 2021 മാർച്ച് 31ന് അത് 1,731 കോടി രൂപ മാത്രമായി. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന കഫെ കോഫീ ഡേ എന്ന സ്ഥാപനം മാളവികയുടെ തണലിൽ പ്രതാപകാലത്തേക്ക് വീണ്ടും കുതിച്ചുയരുകയായിരുന്നു.
കൃത്യമായ ദീർഘവീക്ഷണത്തോടെ ആയിരുന്നു കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത്. കോവിഡ് കാരണം രാജ്യം മുഴുവൻ പ്രതിസന്ധിയിൽ ആയപ്പോൾ കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുവാനും മാളവികയ്ക്ക് സാധിച്ചു. പണ്ട് ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്ന കഫെ കോഫി ഡേക്ക് ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്‌ലെറ്റുകൾ ആണുള്ളത്. ഇതുകൂടാതെ 36,000 കോഫി വെൻഡിംഗ് മെഷീനുകൾ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യൂ എക്സ്പ്രസ് കിയോസ്കുകൾ ഉണ്ട്. ഇതു കൂടാതെ അറബിക് കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ വിജയം നേടാനും ഇവർക്ക് സാധിച്ചു. വിദേശരാജ്യങ്ങളിലേക്ക് ഇവരുടെ കാപ്പി തോട്ടത്തിൽ വിരിയുന്ന കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ ഇവർ വിജയം നേടി. നീ വെറും പെണ്ണാണ് എന്ന് പെണ്ണിന്റെ കഴിവിനെ കുറച്ച് കാണുന്നവർക്ക് മുന്നിൽ ഒരു പ്രചോദനമാണ് മാളവികയുടെ വിജയകഥ.