ഉന്നത വിദ്യാഭ്യാസം നേടിയാൽ വൈറ്റ് കോളർ മാത്രം തേടുന്ന ഒരു യുവതലമുറയെ നമ്മൾ കണ്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം ഉള്ളതിനെ തുടർന്ന് ചെറിയ ജോലി ചെയ്യാൻ മടിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കിട്ടിയില്ലെങ്കിൽ മറ്റൊരു ജോലി തേടാറില്ല ഇവർ. അതേസമയം ഉന്നത വിദ്യാഭ്യാസം നേടുമ്പോഴും അതിനോടൊപ്പം കൂലിപ്പണി ചെയ്തു വരുമാനം കണ്ടെത്തുന്ന മിടുക്കന്മാരും നമ്മുടെ നാട്ടിലുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കയ്യടി നേടുന്നത് അങ്ങനെയൊരു യുവാവിന്റെ കഥയാണ്.
ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും അതിന്റെ യാതൊരു തലക്കനം ഇല്ലാതെ തന്റെ വീട്ടിൽ കറിച്ചട്ടി വിൽപ്പനയ്ക്ക് എത്തിയ യുവാവിനെക്കുറിച്ച് അഫീസ് എന്ന പൊതുപ്രവർത്തകനാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. തൂവെള സി എസ് ഐ എൻജിനീയറിങ് കോളേജിൽ നിന്നും എംബിഎ പാസായ കന്യാകുമാരി സ്വദേശി അരുൺ അനീഷ് കുമാറാണ് രാവിലെ കറി ചട്ടി വിൽപനയ്ക്കായി അഫീസിന്റെ വീട്ടിലെത്തിയത്. ലക്ഷ്മി പുരത്തെ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അരുൺ.
ദുബായിൽ ആയിരുന്ന അരുൺ അച്ഛന് ക്യാൻസർ വന്നതിനെ തുടർന്ന് നാട്ടിൽ എത്തിയതാണ്. ഒരു എം ബി എ കാരന്റെ മികവോടെ തന്നെയാണ് ചട്ടി കച്ചവടം അരുൺ ചെയ്തിരുന്നത്. ആവശ്യം ഇല്ലാഞ്ഞിട്ട് പോലും അരുണിന്റെ സാമർത്ഥ്യം കാരണം നാലു ചട്ടി വാങ്ങിയെന്നും അഫീസ് കുറിപ്പിലൂടെ പങ്കു വെച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ യാതൊരു തലക്കനവും ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ. വിനയവും സൗമ്യതയും രണ്ടുമാണ് അരുണിന്റെ പെരുമാറ്റത്തിലെ ആകർഷണം എന്നും അഫീസ് കൂട്ടിച്ചേർത്തു. അരുണിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.