സമൂഹമാധ്യമങ്ങളിൽ ഒരുപാട് മോഷണ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. മോഷ്ടിച്ചതിനു ശേഷം വീട്ടുടമസ്ഥന്റെ വീട്ടിൽ കിടന്നുറങ്ങി മോഷ്ടാവിനെ പോലീസ് പിടിച്ച വാർത്തകൾ അടുത്തിടെ ആയിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞത്. സ്വർണ്ണക്കടയിലും ടെക്സ്റ്റൈൽ ഷോപ്പിലും സ്ത്രീകളടക്കമുള്ളവർ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.
ഇപ്പോൾ ഇതാ ഒരു മോഷ്ടാവിന്റെ വ്യത്യസ്തമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒരു ഹാർഡ്‌വെയർ സ്റ്റോറിൽ മോഷണം നടത്തിയതിനു ശേഷം ഉള്ള കള്ളൻറെ ആനന്ദനൃത്തം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ വീഡിയോ ട്വിറ്ററിൽ ആണ് പങ്കു വെച്ചത്. ഉത്തർപ്രദേശിലെ ചൻദൗലിയിലുള്ള പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപം ആണ് മോഷണം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹാർഡ്‌വെയർ സ്റ്റോറിൽ മോഷണം നടത്താൻ ലക്ഷ്യം വെച്ചായിരുന്നു മോഷ്ടാവ് കയറിയത്. എന്നാൽ മോഷണം നടത്തിയതിനു ശേഷം ആനന്ദം കൊണ്ട് മോഷ്ടാവ് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിനു ശേഷം കടയുടെ പ്രധാന ഗേറ്റ് വളരെ അനായാസമായി തുറന്നു പുറത്തിറങ്ങുന്നതും കാണാം. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 6000 രൂപയും ആയിരങ്ങൾ വിലമതിക്കുന്ന സാധനങ്ങളും ആണ് കടയിൽ നിന്നും മോഷണം പോയത്.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രസകരമായ ഈ വീഡിയോ പ്രചരിച്ചത്. യുപിയിൽ മോഷണത്തിനു ശേഷമുള്ള കള്ളന്റെ ആഘോഷം എന്ന കുറിപ്പോടെ പങ്കുവെച്ച് വീഡിയോയിൽ യുപിയിലെ കള്ളൻ ഇങ്ങനെ ചെയ്യുന്നതിൽ ചൻദൗലി പോലീസിന് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ എന്ന് കുറിച്ച് കൊണ്ട് പോലീസിനെ വിമർശിക്കുന്നുമുണ്ട്. ജസൂരി ഗ്രാമ വാസിയായ അഷു സിങ്ങിന്റെ ചൻദൗലി മാർക്കറ്റിലുള്ള കടയിലാണ് മോഷണം നടന്നത്.
പോലീസ് എസ് പിയുടെ വീടിനടുത്താണ് മോഷണം നടന്ന ഹാർഡ് വെയർ ഷോപ്പ് എന്നതും ശ്രദ്ധേയമാണ്. വളരെ എളുപ്പത്തിൽ മോഷ്ടാവ് ഷോപ്പിൽ കയറുന്നതും ഇറങ്ങുന്നതും വീഡിയോയിൽ വ്യക്തമായിട്ടുണ്ട്. മോഷണം നടന്നതിന്റെ പിറ്റേന്ന് ഉടമസ്ഥൻ കടയിൽ എത്തിയപ്പോഴാണ് കടയുടെ ഷട്ടർ തകർന്നതായി ശ്രദ്ധിച്ചത്. തുടർന്ന് കടയ്ക്ക് അകത്ത് കയറിയപ്പോഴാണ് പണവും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടതായി കണ്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കള്ളന്റെ മോഷണവും നൃത്തവും കണ്ടു.
ഇതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയോട് ചൻദൗലി പോലീസും പ്രതികരിച്ചു. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.