കേരളത്തിൽ ജൂൺ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിനു ശേഷം സംസ്ഥാനവ്യാപകമായ ലോക്ക് ഡൗൺ ഉണ്ടാകില്ല. ജൂൺ 17 മുതൽ പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം ആയിരിക്കും ഉണ്ടാവുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിയന്ത്രണങ്ങളുടെയും ഇളവുകളെയും കുറിച്ച് വിശദവിവരങ്ങൾ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ തീരുമാനമെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള പ്രദേശങ്ങളിൽ ടാക്സി, ഓട്ടോ സേവനങ്ങൾക്ക് അനുമതി ലഭിക്കാനുള്ള സാധ്യതകൾ ഉണ്ട്.
കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ ലഭ്യമാക്കും. അർദ്ധ സർക്കാർ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാൻ അനുമതി നൽകാൻ ഇടയുണ്ട്. ജൂൺ 17 മുതൽ കണ്ണട, ചെരിപ്പ്, തുണിത്തരങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി ഉണ്ടായേക്കും . ലോക്ക് ഡൗൺ കാലയളവിലും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ അൺലോക്ക് പ്രക്രിയയിലേക്ക് സംസ്ഥാനം കടക്കുമ്പോൾ, തീയേറ്ററുകൾ, ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവ തുറക്കാൻ അനുമതി ഉണ്ടാകില്ല.
കഴിഞ്ഞ ഒരു മാസത്തോളം അന്തർജില്ലാ യാത്രകൾ അടക്കം വിലക്കി പൂർണ്ണമായും അടച്ചിട്ടുള്ള ഒരു ലോക്ക് ഡൗൺ ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ലോക്ക് ഡൗണിന് എതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ ലോക്ക് ഡൗൺ ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു . കോവിഡിന്റെ രണ്ടാം തരംഗം കുറഞ്ഞ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കേ ആണ് ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. അതീവശ്രദ്ധയോടെ വേണം ഇനി മുന്നോട്ടു പോകുവാൻ. ചെറിയ രീതിയിലുള്ള അശ്രദ്ധ മൂന്നാം തരംഗത്തെ ഗുരുതരമാക്കും. ഇളവുകളുടെ ഭാഗമായി കൂടുതൽ മേഖലകൾ തുറക്കാൻ സാധ്യതകളുണ്ട്.