ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ താരമാണ് മോനിഷ. നീണ്ട മുടിയും വിടർന്ന കണ്ണുകളും ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരം ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു. മോനിഷയുടെ അപ്രതീക്ഷിത വിയോഗം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. മതിമറപ്പിക്കും വിധം പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്ര കുഞ്ഞ് എന്നായിരുന്നു മോനിഷയെ എംടി വാസുദേവൻനായർ വിശേഷിപ്പിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എം ടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, അജയൻ, കമൽ, സിബി മലയിൽ തുടങ്ങിയ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് മോനിഷ.
“ചെപ്പടിവിദ്യ” എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു അപ്രതീക്ഷിതമായ ഒരു കാർ അപകടത്തിൽ താരം ഈ ലോകത്തോട് വിടപറഞ്ഞത്. ഒരുപാട് സിനിമകൾ ചെയ്യാൻ ബാക്കി വെച്ചു കൊണ്ട് ഡിസംബർ അഞ്ചിനായിരുന്നു മോനിഷ അരങ്ങൊഴിഞ്ഞത്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. അകാലത്തിൽ പൊലിഞ്ഞു പോയ മലയാളികളുടെ പ്രിയപ്പെട്ട താരം മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിലും ഏറെ പ്രിയങ്കരിയായിരുന്നു. ആദ്യസിനിമയിൽ തന്നെ ദേശീയ പുരസ്കാരം ലഭിക്കുമ്പോൾ 15 വയസ്സായിരുന്നു മോനിഷയുടെ പ്രായം.
“ചെപ്പടിവിദ്യ” എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോകുമ്പോഴായിരുന്നു മോനിഷയും അമ്മ ശ്രീദേവിയും സഞ്ചരിച്ച കാർ ബസ്സുമായി കൂട്ടിയിടിച്ചത്. മോനിഷയ്ക്ക് അപകടം സംഭവിക്കുന്നതിനു മുമ്പ് നടി ശ്രീവിദ്യ മോനിഷയോട് പറഞ്ഞ ചില കാര്യങ്ങൾ ഓർത്തെടുക്കുകയാണ് അമ്മ ശ്രീദേവി. സിനിമയ്ക്ക് വേണ്ടി ഗുരുവായൂരമ്പലത്തിൽ ഒറ്റ ദിവസത്തെ പരിശീലനത്തിന് എത്തിയതായിരുന്നു മോനിഷ. തിരക്കുള്ള ഷൂട്ടിംഗിനിടയിൽ ഒരുദിവസം എങ്ങനെയെങ്കിലും ചോദിച്ചു നിർബന്ധിച്ച് വന്നതായിരുന്നു മോനിഷ. അപ്പോഴായിരുന്നു ശ്രീവിദ്യ അവർ രണ്ടുപേരും മൂലം നക്ഷത്രക്കാർ ആണെന്നും അവർക്ക് ചീത്ത സമയമാണ് എന്നും പറഞ്ഞത്. രാത്രി ഒന്നും സഞ്ചരിക്കല്ലേ എന്ന് ശ്രീവിദ്യ മോനിഷയോട് പറഞ്ഞിരുന്നു എന്നും അമ്മ ശ്രീദേവി ഓർമിക്കുന്നു.