മോഷണവും മറ്റു കുറ്റകൃത്യങ്ങളും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ് .ഏതു വിതേനയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ വിരുദ്ധർ പെരുകുമ്പോൾ ജാഗരൂകർ ആകേണ്ടത് സാധാരണക്കാർ ആണ് .അറിവില്ലായ്മ കൊണ്ട് മരണം ക്ഷണിച്ചു വരുത്തരുത് ആരും. പല രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആണ് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്. അതിരമ്പുഴയിലെ പ്രദേശവാസികളിൽ ആശങ്കയിലാക്കി ഏഴു വീടുകളിൽ ആണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.
സമാനമായ രീതിയിലാണ് എല്ലാ വീടുകളിലും മോഷണ ശ്രമം നടന്നത്. വീടുകളിലെ പിൻഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറാൻ ശ്രമിച്ചത്. വാതിലിന്റെ ഉള്ളിൽ നിന്നുള്ള കൊളുത്തോ പൂട്ടോ തിരിച്ചറിഞ്ഞ് ആ ഭാഗത്ത് കമ്പി പോലുള്ള ആയുധമുപയോഗിച്ച് പുറത്തുനിന്ന് ശക്തമായി ഇടിച്ചാണ് വാതിൽ തുറക്കുന്നത് എന്നാണ് കണ്ടെത്തിയത്. മോഷണം നടന്ന 7 വീടുകളിലും ഇങ്ങനെ വാതിൽ തുറക്കാനായി ഇടിച്ചതിന്റെ പാടുകൾ വ്യക്തമായിട്ടുണ്ട്.
കൂടാതെ മോഷണശ്രമം നടന്ന വീടുകളിൽ വിചിത്രമായ ഒരു അടയാളവും കണ്ടെത്തിയിട്ടുണ്ട്. അതിരമ്പുഴ നിർമല കുന്നേൽ മുജീബിന്റെ വീടിന്റെ ഭിത്തിയിൽ ചുണ്ണാമ്പ് പോലുള്ള മിശ്രിതം ഉപയോഗിച്ച് ഉള്ള അടയാളം ആയിരുന്നു കണ്ടെത്തിയത്. പകൽ മുഴുവനും ഈ പ്രദേശത്തെ വീടുകളും പരിസരവും നിരീക്ഷിച്ച് രാത്രി മോഷ്ടിക്കാൻ ഉള്ള വീട് അടയാളം പതിപ്പിച്ച് പോയതാകും എന്നാണ് കരുതപ്പെടുന്നത്. ഏഴു വീടുകളിൽ മോഷണ ശ്രമം ഉണ്ടായെങ്കിലും ഒരിടത്തും കാര്യമായ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
ആറാം വാർഡ് കുരിയാലിപ്പാടം നഫീസ മൻസിലിൽ മുഹമ്മദ് യാസിറിന്റെ ഭാര്യയുടെ കാലിൽ ധരിച്ചിരുന്ന മെറ്റൽ പാദസരം സ്വർണം ആണെന്ന് കരുതി മോഷ്ടിച്ചത് മാത്രമാണ് ഈ വീടുകളിൽ നിന്നുണ്ടായ ആകെയുള്ള നഷ്ടം. മറ്റുള്ള വീടുകളിൽ ശബ്ദം കേട്ടു വീട്ടുകാരോ അയൽക്കാരോ ഞെട്ടി ഉണരുകയും വളർത്തുനായ്ക്കൾ കുരയ്ക്കുകയും ചെയ്തപ്പോൾ മോഷണ സംഘം അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. മുഹമ്മദ് യാസറിന്റെ വീട്ടിൽ മോഷണം നടന്ന മുറിയിൽ നാലു പേരുണ്ടായിരുന്നു.
ആ വീട്ടിൽ ഇവർ ഉൾപ്പെടെ 7 പേരുണ്ടായിട്ടും ആരും ഒന്നും അറിഞ്ഞില്ല. രാവിലെ ഉറക്കം എണീറ്റപ്പോൾ പതിവിൽ നിന്നും വ്യത്യസ്തമായി എല്ലാവർക്കും വല്ലാത്ത ക്ഷീണവും മയക്കവും അനുഭവപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാരെ മയക്കി കെടുത്താനുള്ള മരുന്ന് സ്പ്രേ ചെയ്‌ത് ആയിരിക്കും മോഷണം നടത്തിയത് എന്ന സംശയം ഉയരുന്നുണ്ട്. ആഗസ്റ്റിൽ പാലക്കാടിന്റെ അതിർത്തി കടന്ന് അപകടകാരികളായ കുറുവ സംഘം എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
അതിരമ്പുഴയിൽ 7 വീടുകളിൽ നടന്ന മോഷണം കുറുവ സംഘത്തിന്റെ മോഷണവുമായി സമാനമായ രീതികളാണ്. ഇതോടെ ഇവിടെയെത്തിയത് കുറുവ സംഘമാണെന്ന സംശയങ്ങളും ഉയരുന്നുണ്ട്. അതിരമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ മോഷണശ്രമം നടന്ന വീടിനടുത്തുള്ള സിസിടിവിയിൽ അടിവസ്ത്രം മാത്രം ധരിച്ച് വടിവാൾ, കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നടന്നു പോകുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കരുത്തുറ്റ ആളുകളുടെ കൂട്ടം എന്ന് അർത്ഥം വരുന്ന കുറുവ സംഘം തമിഴ്നാട്ടിലെ തിരിട്ടു ഗ്രാമങ്ങളിലുള്ള മോഷ്ടാക്കൾ ആണ്. 19 മുതൽ 59 വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന വലിയൊരു സംഘം ആണ് ഇവരുടേത്. മാരക ആയുധങ്ങളായി കവർച്ചയ്ക്ക് എത്തുന്ന ഇവർ സ്വന്തം സുരക്ഷയ്ക്കായി അരുംകൊലയ്ക്കും മടിക്കില്ല. 75 ഓളം പേർ അടങ്ങുന്ന കുറുവ സംഘം പാലക്കാട് അതിർത്തി കടന്നു കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.