മലയാള സിനിമയിലും മിനിസ്ക്രീനിലും ഏറെ സജീവമായ താരമാണ് സീമ ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “വാനമ്പാടി” എന്ന പരമ്പരയിലെ അനുമോളിന്റെ ഭദ്ര മാമിയെ മലയാളികൾ മറക്കാനിടയില്ല. ആദ്യം വില്ലത്തി ആയിരുന്നെങ്കിലും പിന്നീട് നന്മനിറഞ്ഞ ഒരു കഥാപാത്രമായി മാറി മലയാളികളുടെ പ്രിയങ്കരിയായി ആയി മാറുകയായിരുന്നു സീമ ജി നായർ. പരമ്പര അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന് ആരാധകരേറെയാണ്. നാടകങ്ങളിലൂടെയാണ് സീമ സിനിമയിലേക്കെത്തുന്നത്. പതിനേഴാം വയസിൽ കൊച്ചിൻ സംഘമിത്രയുടെ “കന്യാകുമാരിയിൽ ഒരു കടങ്കഥ” എന്ന നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ആയിരത്തിലധികൾ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുള്ള താരം പത്മരാജന്റെ “പറന്നുപറന്ന്” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
“ആശ്ചര്യചൂഡാമണി” എന്ന സിനിമയിലെ വൃന്ദ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സീമ ജി നായർ നേടി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നുംമാറി നിൽക്കുകയായിരുന്നു. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം “മാനസി” എന്ന മെഗാ പരമ്പരയിലൂടെ ആണ് സീമ ജി നായർ വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അന്തരിച്ച നടൻ മണി മായിമ്പിള്ളിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സീമ ജി നായർ. മണിയുടെ നിര്യാണത്തിൽ വേദന പങ്കുവെച്ച് നിരവധി സീരിയൽ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സീമ ജി നായർ മണിയെ കുറിച്ച് എഴുതിയത്.
പ്രിയപ്പെട്ട മണി ചേട്ടൻ ഈ ലോകം വിട്ടുപോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പതിവു പോലെ ഇന്നു രാവിലെയും അദ്ദേഹത്തിന്റെ ഗുഡ്മോർണിംഗ് മെസ്സേജ് എത്തിയിരുന്നു. അതുകഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇനി ഇല്ല എന്ന വാർത്ത വരുമ്പോൾ അത് താങ്ങാനാവുന്നില്ല എന്ന് സീമ ജി നായർ കുറിച്ചു. മലയാള നാടക രംഗത്ത് വളരെ സജീവമായിരുന്ന മണിയെ വെള്ളപ്പൊക്കത്തിന്റെ സമയത്താണ് കൂടുതൽ അറിഞ്ഞത് എന്ന് സീമ ജി നായർ കൂട്ടിച്ചേർത്തു. 75 വയസ്സായ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം ഇന്നും. വളരെ അപൂർവ്വമായി മാത്രമേ ഇങ്ങനെ ഒരു അമ്മ മകൻ സ്നേഹബന്ധം കണ്ടിട്ടുള്ളു. മകന്റെ അപ്രതീക്ഷിത വിയോഗം ആ ‘അമ്മ എങ്ങനെ നേരിടുമെന്ന ആശങ്കയും സീമ ജി നായർ പങ്കു വെച്ചു.