ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ കരസ്ഥമാക്കികൊണ്ട് ഇന്ത്യയുടെ യശസ്സ് വാനോളം എത്തിച്ച നിരവധി കായിക താരങ്ങൾ ഉണ്ട്. ബാഡ്മിന്റൺ സിംഗിൾസിൽ പി വി സിന്ധുവിന് തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലും 4 പതിറ്റാണ്ടുകൾക്കുശേഷം ഒരു മെഡൽ നേടിയ പുരുഷ ഹോക്കി ടീമും, വെള്ളി മെഡൽ നേടിയ വെയ്റ്റർ മീരാഭായി ചാനുവും, വെങ്കലം നേടി ലവ്‌ലീനയും ഇന്ത്യയുടെ അഭിമാനം ഉയർത്തിയെങ്കിലും മെഡൽ നേടിയതിനേക്കാൾ അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് ഇന്ത്യയുടെ സതീഷ് കുമാറിന്. പുരുഷവിഭാഗം സൂപ്പർ ഹെവിവെയ്റ്റ് ബോക്സിങ് ക്വാർട്ടറിൽ ഉസ്ബെകിസ്താന്റെ ലോകചാമ്പ്യനു മുന്നിൽ 5- 0 ന് കീഴടങ്ങിയിട്ടും സതീഷ് കുമാറിന്റെ ഫോണിൽ നിലയ്ക്കാത്ത അഭിനന്ദനങ്ങളുടെ വിളികളും സന്ദേശങ്ങളും ആണ്.
പ്രീക്വാർട്ടറിലെ മത്സരത്തിൽ നെറ്റിയിലും താടിയിലും 13 സ്റ്റിച്ച്കളും ആയിട്ടാണ് സതീഷ് മത്സരിച്ചത്. ബോക്സിങ് പോലൊരു മത്സരത്തിൽ മുഖത്ത് സ്റ്റിച്ച്കളുമായി മത്സരിക്കാനെത്തുന്നത് എത്രത്തോളം അപകടം ആണെന്ന് അറിഞ്ഞിട്ടും രാജ്യത്തിനെ പ്രതിനിധീകരിക്കുകയായിരുന്നു സതീഷ്. മത്സരത്തിൽ നിന്നും പിന്മാറാൻ സതീഷിന്റെ ഭാര്യയും പിതാവും അഭ്യർത്ഥിച്ചു എങ്കിലും മുൻ ലോക ചാമ്പ്യനായ ജലോലോവിനെതിരെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു സതീഷ്. എതിരാളിയുടെ പഞ്ചുകളിൽ പരിക്കേറ്റടുത്ത് തന്നെ വീണ്ടും മുറിവ് ഉണ്ടായെങ്കിലും ആ വേദനയിൽ അല്പം പോലും കുലുങ്ങാതെ പൊരുതി നിന്നു സതീഷ്. വിജയമോ പരാജയമോ അല്ല ആത്മാർഥമായ ആഗ്രഹവും കഠിനാധ്വാനവും ആണ് ഒരു കായികതാരത്തെ ചാമ്പ്യൻ ആക്കുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ് സതീഷ്.
യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള സൈനികനാണ് സതീഷ് കുമാർ. സൂപ്പർ വെയ്റ്റ് ഇനത്തിൽ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ബോക്സർ ആയ സതീഷ് തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും വിജയിയെ പോലെ ആയിരുന്നു കാണികളുടെ അഭിനന്ദനങ്ങളോടെ സതീഷ് റിങ്ങിൽ നിന്നും ഇറങ്ങിയത്. ചികിത്സയിൽ കഴിയുന്ന സതീഷിനെ തേടി ജയിച്ചത് പോലെയുള്ള അഭിനന്ദനങ്ങൾ ആണ് എത്തുന്നത്. താടിയിലെ ഏഴു തുന്നലുകളും നെറ്റിയിൽ ആറു തന്നാലും ആയിട്ടാണ് സതീഷ് രാജ്യത്തിനുവേണ്ടി പോരാടാൻ ഇറങ്ങിയത് .
അങ്ങനെ ചെയ്തില്ലെങ്കിൽ ഇനിയുള്ള കാലം ഖേദിക്കേണ്ടി വരുമായിരുന്നു എന്ന് സതീഷ് തുറന്നു പറയുന്നു. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കുവാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. പരിക്കുകളോടെ കളത്തിലിറങ്ങാൻ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും സതീശൻറെ ആഗ്രഹം കണ്ട് ഇവർ ഒപ്പം നിന്നു. മത്സരത്തിനു ശേഷം എതിരാളിയായ ജലോലോവ് സതീഷിന്റെ അടുത്തു വന്ന് നല്ല പോരാട്ടമാണ് നടത്തിയത് എന്ന് അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ സതീഷിന് ഒരുപാട് സന്തോഷം നൽകി. സതീശൻറെ തീരുമാനത്തിൽ അഭിമാനമുണ്ടെന്ന് പരിശീലകരും പറഞ്ഞു.