സന്തോഷ് ജോർജ് കുളങ്ങരയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സഫാരി ടിവിയുടെ സ്ഥാപകൻ ആയ സന്തോഷ് ജോർജ് കുളങ്ങര കോട്ടയം സ്വദേശിയാണ്. കേരളം കണ്ട ഏറ്റവും വലിയ സഞ്ചാരി ആരെന്നു ചോദിച്ചാൽ ഏതു കൊച്ചു കുട്ടി പോലും സന്തോഷ് ജോർജ് കുളങ്ങരയുടെ പേര് പറയും. അത്രയേറെ പ്രശസ്തൻ ആണ് അദ്ദേഹം. “സഞ്ചാരം ” എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് സന്തോഷ് ജോർജ് കുളങ്ങര. തന്റെ യാത്രകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും മലയാളികളെ ഇത്ര മാത്രം സ്വാധീനിച്ച മറ്റൊരു വ്യക്തിത്വം ഉണ്ടാവില്ല.
“ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ” എന്ന സഫാരി ചാനലിലെ പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് കണ്ടു നടുങ്ങിയിരിക്കുകയാണ് മലയാളികൾ. മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ അവതാരകൻ ആയ സന്തോഷ് ജോർജ് കുളങ്ങര ഐ സി യുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നില നിർത്തുമ്പോൾ പോലും തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന കാഴ്ചയാണ് മലയാളികളെ സ്തംഭിപ്പിച്ചിരിക്കുന്നത്. ഒരേ സമയം വേദനാജനകവും പ്രചോദനവുമേകുന്ന ദൃശ്യങ്ങളാണ് സഫാരി ചാനൽ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം വരെ പൂർണ ആരോഗ്യവാൻ ആയി കണ്ടിരുന്ന പ്രിയ താരത്തിനെ ഈ അവസ്ഥയിൽ കണ്ടു ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ.
മരങ്ങാട്ടുപള്ളി എന്ന ചെറിയ ഗ്രാമത്തിൽ നിന്നും വിശാലമായ ലോകത്തിലേക്കുള്ള യാത്രകൾ ആരംഭിച്ച സന്തോഷ് കേവലം ഒരു സഞ്ചാരി മാത്രമല്ല, കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ജീവിതത്തിൽ വിജയം കണ്ടെത്തി മറ്റുള്ളവർക്ക് പ്രചോദനമേകുന്ന ഒരു വ്യക്തിത്വം കൂടിയാണ്. ശ്വാസം കിട്ടാതെ ഐ സി യുവിൽ കഴിയുമ്പോഴും തന്റെ സ്വപ്ന പരിപാടി മുടങ്ങി പോകരുത് എന്ന് കരുതി ആശുപത്രി കിടക്കയിൽ കിടന്നു വീഡിയോ എഡിറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥതയ്ക്ക് മുന്നിൽ മലയാളികൾ നമിച്ചു പോകുന്നു. കോടികൾ തന്നു തന്റെ യാത്ര അനുഭവങ്ങൾ സ്വന്തമാക്കാൻ ആളുകൾ ശ്രമിച്ചിരുന്നപ്പോഴും അതിനൊന്നും വഴങ്ങാതെ സ്വന്തമായി ഒരു ചാനൽ ആരംഭിച്ച് ഒരു പരസ്യം പോലുമില്ലാതെ തന്റെ യാത്ര അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച വ്യക്തിത്വമാണ് സന്തോഷ് ജോർജ് കുളങ്ങര.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടത്തിയ ഒരു മെഡിക്കൽ പരിശോധനയിൽ ആണ് അദ്ദേഹത്തിന് പിത്ത സഞ്ചിയിൽ കല്ലുകൾ ഉണ്ടെന്നു കണ്ടെത്തിയത്. അത് കാര്യമായി എടുക്കാതെ ചികിത്സിക്കാതെ വിട്ടു. പിന്നീട് ചെറിയ വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ പോകാൻ ഇരിക്കുമ്പോൾ വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്‌തെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. പിന്നീട് നടത്തിയ പരിശോധനകളിലൂടെ ന്യുമോണിയ ആണെന്ന് കണ്ടെത്തി. അങ്ങനെ വെന്റിലേറ്ററിൽ കിടക്കുമ്പോൾ വീഡിയോ എഡിറ്റ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.