കേന്ദ്ര സർക്കാർ ഇന്ന് എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. നാളെ നവംബർ 4 (വ്യാഴം) തൊട്ട് പെട്രോളിയം ഉത്പന്നങ്ങൾ ആയ പെട്രോളിനും ഡീസലിനും ആശ്വാസമായി വില കുറയും. നാളെ മുതൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോളിനേക്കാൾ ഡീസലിന് തീരുവയിൽ അഞ്ചുരൂപ കുറയും എന്നത് വലിയ ആശ്വാസമാകും. ഇത് വരാനിരിക്കുന്ന റാബി സീസണിൽ കർഷകർക്ക് ഉത്തേജനം നൽകും. ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങൾ നിർദേശം നൽകി.
രാജ്യത്ത് 120 രൂപയ്ക്ക് മേലെ പെട്രോളിനു നൽകേണ്ടി വരുന്നു എന്ന ദുഷ്കരമായ അവസ്ഥയെ മറികടക്കാതെ ഒരു നിവർത്തിയും നിലവിൽ ഇല്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിരുന്നപ്പോൾ തന്നെ കൂടുവാൻ തുടങ്ങിയ എണ്ണ വില സർക്കാരിന് പിടിച്ചു നിർത്താൻ സാധിക്കാത്ത രീതിയിൽ ഉയർന്നിരുന്നു. പ്രധാന കാരണം ഉയർന്ന ടാക്‌സിനൊപ്പം ദിനപ്രതി കൂടി വന്നിരുന്ന ക്രൂഡ് വിലപെരുപ്പം കൂടിയാണ്. കൂടാതെ ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യം ആണ് നിലവിൽ.
കർഷക സാന്നിധ്യം കൂടുതൽ ഉള്ള ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഡീസൽ വില കുത്തനെ ഉയർന്നത് വളരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതോടെ സമ്മർദ്ദം ദിനം പ്രതി കൂടിവന്നതാണ് പെട്ടന്നുള്ള ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചെതെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജനങ്ങളുടെ പ്രതീക്ഷ കേന്ദ്ര സർക്കാരിനൊപ്പം കേരളവും വിലകുറയ്ക്കും എന്നാണ്. അങ്ങനെ ഒരു തീരുമാനം വന്നാൽ വലിയൊരു ആശ്വാസം ആയിരിക്കും ജനങ്ങൾക്ക്.
ഇതിനോടൊപ്പം രാജ്യത്ത് ഊർജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോൾ, ഡീസൽ തുടങ്ങിയ ചരക്കുകൾ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ അളവിൽ ലഭ്യമാണെന്നും ഉറപ്പാക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 110.49 രൂപയും ഡീസലിന് 101.56 രൂപയുമാണ്. അതേ സമയം ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 106.66 രൂപയും ഡീസലിന് 102.59 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. എന്നാൽ നാളെ മുതൽ ആനുപാതികമായി പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ കുറയും. ജി എസ് ടിയിൽ കഴിഞ്ഞ മാസം ഏറ്റവും വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.