തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ. ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നതിന്റെ കാര്യത്തിൽ മത്സരിക്കുകയാണ് തമിഴ് നാട്ടിലെ മുന്നണികൾ. അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ ഞായറാഴ്ച തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു റാലിയിൽ വാഗ്ദാനം നൽകിയിരുന്നു. വീട്ടിലെ മുതിർന്ന സ്ത്രീകൾക്ക് പണം ലഭിക്കുന്നതോടെ അവശ്യസാധനങ്ങൾ വീടുകളിൽ എത്തുകയും ജീവിതം മെച്ചപ്പെടുകയും ചെയ്യും. ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ,ഓ ബി സി വിഭാഗത്തിൽപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ഇരട്ടിപ്പിക്കും എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഇതിനുപിന്നാലെയാണ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് പ്രതിമാസം 1500 രൂപ നൽകുമെന്ന് എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി അറിയിച്ചത് . ഇതിനുപുറമേ പ്രതിവർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. തങ്ങളുടെ നിർദ്ദേശം മുൻകൂട്ടി അറിഞ്ഞാണ് സ്റ്റാലിൻ ഞായറാഴ്ച അത്തരത്തിലൊരു വാഗ്ദാനം നൽകിയതെന്ന് പളനി സ്വാമി ആരോപിച്ചു. എഐഎഡിഎംകെ പ്രകടനപത്രിക തയ്യാറാക്കിയ 10 ദിവസമായി എന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
വാഗ്ദാനങ്ങളെ കുറിച്ച് പത്രസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പളനി സ്വാമിയും സ്റ്റാലിനും വാഗ്ദാനങ്ങൾ നൽകുന്നതിന് മൂന്നു മാസങ്ങൾക്ക് മുമ്പ് തന്നെ മക്കൾ നീതി മയ്യം നേതാവും നടനുമായ ഉലകനായകൻ കമലഹാസൻ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.