സമൂഹ മാധ്യമങ്ങളും സ്മാർട്ട് ഫോണുകളും ഇത്രയേറെ സജീവമല്ലാതിരുന്ന കാലത്ത് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും ആ മേഖലയിൽ തിളങ്ങാനും വളരെ കുറച്ച് ഭാഗ്യമുള്ള പ്രതിഭാശാലികൾക്ക് മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. സാമ്പത്തികമായി കഴിവുള്ളവരും അതിനു മുകളിൽ ഭാഗ്യം ഉള്ള കലാകാരൻമാർക്ക് മാത്രമേ കലാമേഖലയിൽ വിജയിക്കാനും സ്വന്തമായി ഒരു സ്ഥാനം നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഒരു സ്മാർട്ടഫോൺ ഉണ്ടെങ്കിൽ നിങ്ങൾക്കും താരങ്ങൾ ആകാം. കഴിവുള്ളവർക്ക് ലഭിച്ച ഒരു അനുഗ്രഹം തന്നെയാണ് സമൂഹമാധ്യമങ്ങൾ.
വീടിനകത്ത് നിന്ന് തന്നെ നിങ്ങളുടെ കഴിവുകൾ ലോകം മുഴുവൻ ഉള്ളവരെ കാണിക്കാൻ നിങ്ങൾക്ക് ഇന്ന് അവസരങ്ങൾ ഉണ്ട്. സമൂഹ മാധ്യമങ്ങളുടെ ഏറ്റവും വലിയ നേട്ടവും ഇത് തന്നെ ആണ്. നമ്മുടെ ചുറ്റിലും അസാധ്യ കഴിവുള്ള ഒരുപാട് ആളുകളുണ്ട്. ഒരുപാട് കഴിവുള്ള സാധാരണക്കാർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിച്ച് പ്രശസ്തർ ആയത്. അത്തരത്തിൽ രാജ്യം മുഴുവനും ശ്രദ്ധേയമായ ഗായിക ആയിരുന്നു റാണു മണ്ടേൽ. ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്ന രാണുവിന്റെ ജീവിതം മാറിമറയുന്നത് സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു.
ഭിക്ഷ യാചിക്കുന്നതിനിടെ റാണു പാടിയ പാട്ടാണ് കേട്ട് നിന്നവരെ പോലും അത്ഭുതപ്പെടുത്തിയത്. ലത മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ കാ നഗ്മ ഹേ ” എന്ന ഗാനമാണ് റാണു പാടിയിരുന്നത്. താളം മുറിയാതെ റാണു ആലപിച്ച ഗാനം, കണ്ടു നിന്നവരിൽ ഒരാൾ ക്യാമെറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ആയിരുന്നു റാണുവിന്റെ ശബ്ദമാധുര്യം വൈറൽ ആയത്. ഇതിഹാസ ഗായിക ലത മങ്കേഷ്‌കർ ഉൾപ്പെടെ നിരവധി പ്രമുഖർ ആണ് റാണുവിനെ അഭിനന്ദിച്ചു മുന്നോട്ടെത്തിയത്.
റാണുവിന്റെ പാട്ട് കേട്ട് സംപ്രീതനായ സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ ഒരു സിനിമയിൽ മൂന്നു ഗാനങ്ങൾ ആലപിക്കാനുള്ള അവസരം റാണുവിനു നൽകുകയായിരുന്നു. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റും അതിഥി ആയി റാണു എത്തി. പല ചാനലുകളിലും ഏതാണ് തുടങ്ങിയതോടെ റാണുവിന്റെ വേഷത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. റാണുവിന്റെ മേക്കോവർ ചിത്രങ്ങളും ആയിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ലഹങ്കയും ആഭരണങ്ങളും അണിഞ്ഞ റാണുവിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇത് ആ പഴയ റാണു തന്നെ ആണോ എന്ന് പലരും സംശയിച്ചു പോയി. പ്രശസ്തയായതോടെ അമ്മയെ ഉപേക്ഷിച്ചു പോയ മക്കളും മടങ്ങിയെത്തി. ദാരിദ്ര്യം നിറഞ്ഞ കുടിലിൽ നിന്നും മറ്റൊരു വീട്ടിലേക്കു താമസം മാറി റാണു.
എന്നാൽ പ്രശസ്തിക്കൊപ്പം വിവാദങ്ങളിലും സജീവമായിരുന്നു ഗായിക. പ്രശസ്തി തലക്ക് പിടിച്ചപ്പോൾ ഗായിക അഹങ്കാരി ആയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. റാണുവിനൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവതിയെ റാണു ശകാരിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തതോടെ ഗായികയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. ഒരൊറ്റ ഗാനത്തോടെ ആരാധകരെ നേടിയെടുത്ത ഗായികയെ ഇതോടെ ആളുകൾ കുറ്റപ്പെടുത്തുവാൻ തുടങ്ങി. റാണുവിനെ തലയിലേറ്റിയവർ തന്നെ അവരെ താഴ്ത്തി പറയുവാൻ തുടങ്ങി.
ഇതിനു ശേഷം കുറച്ചു കാലത്തേക്ക് റാണുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇതാ പ്രശസ്തിയിൽ നിന്നും വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് വൈറൽ ഗായിക എന്ന വാർത്തകളാണ് പുറത്തു വരുന്നത്. റാണുവിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കുകയാണ്. പുതിയ വീട്ടിൽ നിന്നും പഴയ കുടിലിലേക്ക് വീണ്ടും താമസം മാറിയിരിക്കുകയാണ് വൈറൽ ഗായിക. ലോക്ക് ഡൗൺ സമയത്ത് പണത്തിനും ആഹാരത്തിനും വേണ്ടി ഒരുപാട് പ്രതിസന്ധിയിൽ ആയിരുന്നു റാണു എന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴിതാ പുതിയ ഗെറ്റപ്പിൽ റാണു പങ്കുവെച്ച ഗാനം ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. “മാനിക മാ കെ ഹിതേ” എന്ന ഹിറ്റ് ഗാനം ആലപിച്ചുകൊണ്ടാണ് ഇത്തവണ റാണു മൊണ്ടാൽ രംഗത്തെത്തിയത്. എന്നാൽ ഇത്തവണ റാണുവിന്റെ ഗാനം ഏറ്റെടുക്കാൻ ആരാധകർ തയ്യാറായില്ല. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത് റാണുവിനെതിരെയുള്ള ട്രോളുകൾ ആണ്. റാണു ഈ ഗാനത്തിനോട് നീതി പുലർത്തിയിട്ടില്ല എന്നും വളരെ മോശമായിട്ടാണ് പാടിയതെന്ന് ആണ് ആളുകളുടെ അഭിപ്രായം. എന്തിനാണ് കിടന്ന് അലറി വിളിക്കുന്നത് എന്നും ചോദിക്കുന്നവരുണ്ട്. വൈറൽ ഗായികയുടെ ഇത്തവണത്തെ പാട്ടിന് രൂക്ഷമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.