കണ്ണെഴുതി പൊട്ടും തൊട്ട് ” എന്ന സിനിമയിലേക്ക് മഞ്ജു വാര്യർ എത്തിയ അനുഭവങ്ങൾ പങ്കു വെച്ച് സംവിധായകൻ . മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ഒരു സിനിമയായിരുന്നു “കണ്ണെഴുതി പൊട്ടും തൊട്ട്”. മഞ്ജു വാര്യർ, തിലകൻ, ബിജു മേനോൻ ,അബ്ബാസ്, സിദ്ദിഖ്, എന്നിവരെല്ലാം പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയിലെ കഥയും പാട്ടുകളും എല്ലാം ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു. നിരവധി നായികാപ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മഞ്ജുവാര്യരുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്നും കൂടിയായിരുന്നു ഇത്.
ഭദ്ര എന്ന അതിശക്തമായ കഥാപാത്രത്തെയാണ് മഞ്ജു സിനിമയിൽ അവതരിപ്പിച്ചത് .സിനിമയിലെ മഞ്ജുവിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകനായ ടി കെ രാജീവ് കുമാർ. ഭദ്രയുടെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രത്തിലെ പ്രമേയം. ഈ സിനിമയിൽ അഭിനയിക്കുക മാത്രമല്ല “ചെമ്പഴുക്ക” എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചിരുന്നു മഞ്ജുവാര്യർ. മഞ്ജുവിന്റെ അവിസ്മരണീയ പ്രകടനത്തിന് കുറിച്ചും, മഞ്ജുവിന് ഉണ്ടായ സംശയങ്ങളെ കുറിച്ചും ,മഞ്ജുവിനെ അഭിനയം കണ്ടു ചിത്രീകരണത്തിനിടയിൽ കട്ട് പറയാൻ മറന്നു പോയ നിമിഷങ്ങളെ കുറിച്ചും സംവിധായകൻ മനസ് തുറക്കുന്നു .
മഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചായിരുന്നു സിനിമയുടെ കഥ പറഞ്ഞിരുന്നത്. കഥകേട്ട് തുടങ്ങിയതോടെ മാതാപിതാക്കളുടെ ഭാവം മാറി. അതു മനസ്സിലാക്കിയ മഞ്ജുവാര്യർ തങ്ങളെ അവിടെ നിന്നും മാറ്റി കൂടുതൽ ആവേശത്തോടെ കൂടി കഥ കേൾക്കുവാൻ ഇരുന്നു. കഥ മുഴുവൻ കേട്ടതോടെ മഞ്ജു ചോദിച്ചത് ഒരു ചോദ്യം മാത്രം. ഈ സിനിമയിൽ നഗ്നത ഉണ്ടോ എന്നായിരുന്നു അത്. ഇല്ല എന്ന് കേട്ടതോടെ സന്തോഷത്തോടും ആവേശത്തോടും കൂടി മഞ്ജു വാര്യർ സിനിമ ചെയ്യുവാൻ സമ്മതിക്കുകയായിരുന്നു.
താൻ ഉദ്ദേശിച്ചതിനേക്കാൾ എത്രയോ മടങ്ങ് ആണ് മഞ്ജു, ഭദ്ര എന്ന കഥാപാത്രത്തെ തിരിച്ചു തന്നത് എന്ന് സംവിധായകൻ പറയുന്നു. മഞ്ജുവിന്റെ അഭിനയത്തിന് മുന്നിൽ അന്ന് സെറ്റിലുണ്ടായിരുന്ന സകലരും അത്ഭുതപ്പെട്ടു നിന്നിരുന്നു. പലരംഗങ്ങളിലും കട്ട് പറയാൻ വരെ മറന്നു പോയി എന്നും സംവിധായകൻ കൂട്ടിച്ചേർത്തു .