മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. അഞ്ചു ദശാബ്ദങ്ങൾ നീണ്ട അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് നമ്മുടെ സ്വന്തം മമ്മൂക്ക. മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ താരത്തിന് ഏഴു തവണയാണ് കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ളത്. കലാരംഗത്ത് ഉള്ള അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 1998ൽ രാജ്യം അദ്ദഹത്തിന് പത്മശ്രി നൽകി ആദരിക്കുകയായിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും സിനിമയിൽ സജീവമാണ്. മമ്മൂട്ടിയുടെ മകൻ എന്ന സ്വാധീനം ഒന്നും ഉപയോഗിക്കാതെ പുതുമുഖങ്ങൾ അണിനിരന്ന “സെക്കൻഡ് ഷോ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തന്റേതായ സ്ഥാനം നേടിയ താരമാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്ക എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ദുൽഖർ ഇപ്പോൾ മലയാളസിനിമയും കടന്നു തമിഴിലും തെലുങ്കിലും അങ്ങ് ബോളിവുഡിലും എത്തി നിൽക്കുകയാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈക്കടുത്തുള്ള ചെങ്കൽപ്പേട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചെങ്കൽപ്പേട്ടിലെ കരുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് 40 ഏക്കർ സ്ഥലമാണ് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഉടമസ്ഥതയിലുള്ളത്. 1997ൽ കബാലി പിള്ള എന്ന ആളിൽ നിന്നും ആയിരുന്നു ഇവർ സ്ഥലം വാങ്ങിയത്.
2017 ലെ ലാൻഡ് അഡ്മിനിസ്ട്രേഷൻ ഇത് സംരക്ഷിത വന ഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. ഉത്തരവിനെതിരെ അതെ വർഷം തന്നെ മദ്രാസ് ഹൈക്കോടതിയിൽ നിന്നും മമ്മൂട്ടിക്ക് അനുകൂലമായ വിധി വന്നിരുന്നു. ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനപരിശോധിച്ചു കൊണ്ട് ഭൂമി പിടിച്ചെടുക്കാൻ 2020 മെയ് മാസത്തിൽ കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ നീക്കം തുടങ്ങിയിരുന്നു. ഇതിനെതിരെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷന് നിർദ്ദേശം നൽകി. വീണ്ടും ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ എടുത്തപ്പോൾ ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയൻ ഉത്തരവിട്ടു. തീർത്തും സ്വകാര്യമായ ഒരു സ്ഥലമാണ് മമ്മൂട്ടിയും ദുൽഖറും വാങ്ങിയത് എന്ന് അവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ഏറെ സമയം നീണ്ടു നിന്ന വാദത്തിന് ശേഷം ആണ് ജസ്റ്റിസ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായും റദ്ധാക്കി ഉത്തരവിട്ടത്. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വിശദീകരണം കേട്ട് കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ 12 ആഴ്ചയ്ക്കുള്ളിൽ പുതിയ ഉത്തരവിറക്കാം എന്നും ഹൈ കോടതി വ്യക്തമാക്കി.