വിവാഹപ്രായം ആയില്ലെങ്കിലും പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. യുവാവിനും യുവതിക്കും പ്രായപൂർത്തിയായാൽ നിയമമനുസരിച്ച് ഒരുമിച്ച് ജീവിക്കാൻ എല്ലാവിധ അവകാശവും ഉണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ജസ്റ്റിസ് അൽക്ക സരിൻ അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്ന് ആരോപിച്ച് 19 കാരിയും 20 കാരനും ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്ന് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണമെന്നും, ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്ന് സമൂഹത്തിന് നിർണയിക്കാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി. തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ നിർണായകമാണ് . പ്രായപൂർത്തിയായ മക്കൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് നിയമപരമായി യാതൊരു അവകാശമില്ലെന്നും അവർക്ക് ലിവ് ഇൻ റിലേഷൻഷിപ്പിൽ ഒരുമിച്ച് ജീവിക്കാം എന്നും കോടതി കൂട്ടിച്ചേർത്തു.
യുവതിയും യുവാവും നൽകിയ ഹർജിയിൽ നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫത്തേഗഡ് സാഹിബ് സീനിയർ പൊലീസ് സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തു.ഭീഷണിപ്പെടുത്തുകയും ചെയ്തു .തുടർന്ന് വീടുവിട്ടിറങ്ങിയ യുവതി യുവാവിനൊപ്പം താമസിക്കുവാൻ തുടങ്ങി. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിച്ചപ്പോൾ പെൺകുട്ടിയും യുവാവും കോടതിയെ സമീപിക്കുകയായിരുന്നു.