ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കം ആണ്. മോഹൻലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമാതാവായി മാറുകയായിരുന്നു. തന്റെ ഇരുപതാമത്തെ വയസ്സുമുതൽ ആണ് മോഹൻലാലിനൊപ്പം കൂടിയത് എന്ന് ആന്റണി ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. താൻ ചെയ്ത ജോലികളിൽ വെച്ച് മോഹൻലാലിന്റെ ഡ്രൈവർ എന്ന പദവിയാണ് ഏറ്റവും ഉയർന്ന പദവി എന്നും ആന്റണി പെരുമ്പാവൂർ ഇതിനുമുമ്പ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
30 വർഷത്തിലേറെയായി തുടരുന്ന ഒരു ആത്മബന്ധമാണ് ഇവരുടേത്. ഇരുവരും ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖം ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് . ആദ്യമായി മോഹൻലാലിനുവേണ്ടി വണ്ടി ഓടിക്കാൻ പോയതും ഷൂട്ട് അവസാനിച്ചതോടെ ഇനി എവിടെയെങ്കിലും വെച്ച് കണ്ടാൽ തന്നെ ഓർക്കുമോ എന്ന് ചോദിച്ചതും എല്ലാം ആന്റണി പെരുമ്പാവൂർ ആ പരിപാടിയിൽ ഓർത്തെടുത്തു. ഒരു മാസം കഴിഞ്ഞപ്പോൾ “മൂന്നാംമുറ” എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയ ആന്റണിയെ ലാലേട്ടൻ കൈ കാണിച്ചു വിളിക്കുകയായിരുന്നു. ലാലേട്ടന്റെ അടുത്തേക്ക് ഓടിയെത്താൻ നോക്കിയ ആന്റണിയെ തടയാൻ പ്രൊഡക്ഷൻ കൺട്രോളർ ശ്രമിച്ചെങ്കിലും ലാലേട്ടൻ ആന്റിയെ കടത്തിവിടാൻ ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെ സംസാരിച്ചപ്പോൾ ആണ് ആ സിനിമയിൽ മോഹൻലാലിന്റെ കാർ ഓടിക്കാൻ ഉള്ള അവസരം ആന്റണിക്കുണ്ടായത് . അന്നത്തെ ചിത്രീകരണം കഴിഞ്ഞതിനുശേഷം ലാലേട്ടൻ ആന്റണിയോട് കൂടെ വരുവാൻ ആവശ്യപ്പെടുകയായിരുന്നു . അന്ന് കൂടെ കൂടിയതാണ് ലാലേട്ടനോടൊപ്പം എന്ന് ആന്റണി ആഹ്ളാദപൂർവം മനസ്സുതുറക്കുന്നു. അന്ന് അത് തന്നെ കൊണ്ട് പറയിച്ചത് ദൈവമായിരുന്നു എന്ന് മോഹൻലാലും അഭിമുഖത്തിൽ പറഞ്ഞു.
“അഭിനയിക്കാൻ മാത്രം അറിയുന്ന ഒരാളാണ് ഞാൻ . മറ്റുള്ള കാര്യത്തിൽ ഒന്നും ശ്രദ്ധ ചെലുത്താൻ അറിയില്ല .എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ആന്റണി ആണ് ” എന്ന് മോഹൻലാൽ പറഞ്ഞു. ലാലേട്ടന്റെ വിവാഹം കഴിഞ്ഞിട്ട് 29 വർഷങ്ങളായി. ആന്റണിയും ഭാര്യ സുചിത്രയും ലാലേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരേസമയം ആയിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സുചിത്രയെക്കാൾ സ്നേഹം ആന്റണിയോട് ആണെന്ന് ഭാര്യക്ക് തോന്നാറുണ്ട് എന്നും അതിന് ആന്റണിയോട് അസൂയ ഉണ്ടെന്നും ലാലേട്ടൻ പറയുന്നു. ഭാര്യയെക്കാൾ കൂടുതൽ ആന്റണിക്ക് ഒപ്പമാണ് മോഹൻലാൽ സമയം ചെലവഴിക്കുന്നത് എന്നതാണ് ഇതിനു കാരണം .
മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ സിനിമാജീവിതത്തിലെ ഉയർച്ചയ്ക്കും സൗഭാഗ്യത്തിനും പിന്നിൽ ആന്റണി പെരുമ്പാവൂർ എന്ന വ്യക്തി ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ് .” ആ സത്യത്തെ ഞാൻ മാനിക്കുന്നു. .എന്റെ അവസാന ശ്വാസം വരെ ആന്റണി പെരുമ്പാവൂർ ഒപ്പമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു “എന്നായിരുന്നു ആന്റണിയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ. ഡ്രൈവറായി ലാലേട്ടന്റെ അരികിലെത്തിയ ആന്റണി പെരുമ്പാവൂർ പിന്നീട് തീയേറ്റർ ഉടമയായി. ഇപ്പോൾ മോഹൻലാലിന്റെ ആശിർവാദ് സിനിമാസിന്റെ അമരക്കാരൻ ആണ് ആന്റണി പെരുമ്പാവൂർ .
ഇന്നു മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ ബാനർ ആണ് ആന്റണി പെരുമ്പാവൂർ നേതൃത്വം നൽകുന്ന ആശിർവാദ് സിനിമാസ്. മോഹൻലാലിനെ നായകനാക്കി സിനിമകൾ നിർമ്മിക്കുന്ന ഒരു ബാനർ ആണിത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ആശിർവാദ് സിനിമാസ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ബ്രഹ്മാണ്ട ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്നത്.കഴിഞ്ഞ വര്ഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് 19 നെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു .മോഹൻലാൽ ,സുനിൽ ഷെട്ടി ,പ്രഭു ,അർജുൻ സർജ ,മഞ്ജു വാരിയർ ,കീർത്തി സുരേഷ് ,പ്രണവ് മോഹൻലാൽ ,കല്യാണി പ്രിയദർശൻ,മുകേഷ് ,സിദ്ധിഖ് ,നെടുമുടി വേണു തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ . മോഹൻലാൽ നായകൻ അല്ലാതെ ആശിർവാദ് സിനിമാസ് നിർമ്മിച്ച ഏക സിനിമ, പ്രണവ് മോഹൻലാലിന്റെ “ആദി ” ആയിരുന്നു.