Movlog

Kerala

മാധ്യമപ്രവർത്തകയോട് മോശമായ സ്റ്റിക്കറുകൾ അയച്ച സംഭവത്തിൽ വിശദീകരണവുമായി പ്രശാന്ത് ഐഎഎസ്സിന്റെ ഭാര്യ ലക്ഷ്മി.

ഔദ്യോഗിക പ്രതികരണം തേടിയ മാധ്യമപ്രവർത്തകയോട് മോശമായ സ്റ്റിക്കറുകൾ അയച്ച കളക്ടർ ബ്രോ വിവാദക്കുരുക്കിൽ. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി ആയ എൻ പ്രശാന്ത് ഐഎഎസ്നോട് പ്രതികരണം തേടിയ മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയ്ക്കാണ് മോശമായ അനുഭവം ഉണ്ടായത്. അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകൾ ആണ് പ്രശാന്ത് മാധ്യമ പ്രവർത്തകയ്ക്ക് മറുപടിയായി നൽകിയത്. ഔദ്യോഗിക പ്രതികരണം തേടുമ്പോൾ ഇത്തരം മോശം സ്റ്റിക്കറുകൾ അയക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദിച്ചപ്പോൾ സ്റ്റിക്കറുകൾ അദ്ദേഹം ഡിലീറ്റ് ചെയ്യുകയായിരുന്നു. താങ്കൾക്ക് ആളു മാറിപ്പോയി, വാർത്ത കിട്ടാനുള്ള വഴി ഇതല്ല എന്നും, ചില മാധ്യമ പ്രവർത്തകർ ശുചീകരണ തൊഴിലാളികളെക്കാൾ താഴ്ന്നവർ ആണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഭവം വിവാദമായതോടെ മറുപടി അയച്ചത് പ്രശാന്ത് അല്ല എന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക പ്രതികരണത്തിനായി പ്രശാന്തിന്റെ നമ്പറിൽ ആദ്യം വിളിച്ചപ്പോൾ പ്രതികരണം ഇല്ലായിരുന്നു. തുടർന്നാണ് വാട്സാപ്പിൽ സന്ദേശം അയച്ചത് എന്ന് പ്രവിത പറയുന്നു. മോശം മറുപടി ലഭിച്ചപ്പോൾ പ്രശാന്തിന്റെ നമ്പർ തന്നെയല്ലേ എന്ന് ഉറപ്പു വരുത്താൻ ട്രൂകോളർ വഴി നമ്പർ ചെക്ക് ചെയ്തു. അപ്പോഴാണ് പ്രശാന്ത് എന്ന പേരും ഒപ്പം എന്ന ഇ മെയിൽ ഐഡിയും ലഭിച്ചത്. മാധ്യമപ്രവർത്തകയും പ്രശാന്തും തമ്മിൽ സംസാരിച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും വാർത്തകളിൽ പങ്കുവെച്ചിരുന്നു. ആ സ്റ്റിക്കറുകൾ അയച്ചത് താനാണെന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് അവകാശപ്പെടുന്നത്.

മറുപടി നൽകാൻ തയ്യാറല്ലെങ്കിൽ പ്രതികരണത്തിന് താൽപര്യമില്ല എന്ന് പറയുകയാണ് വേണ്ടതെന്നും സമൂഹത്തിൽ ഒരു ഉന്നതപദവിയിൽ നിൽക്കുന്ന ഒരാളിൽ നിന്നും ഇങ്ങനെ മോശമായ മറുപടി പ്രതീക്ഷിച്ചില്ല എന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഔദ്യോഗിക നമ്പറിൽ തീർത്തും ഔദ്യോഗികമായ പ്രതികരണം തേടുമ്പോൾ അതിന് ഭാര്യയാണോ മറുപടി നൽകുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ലക്ഷ്മി പ്രശാന്ത് തന്റെ ഏറ്റവും പുതിയ പോസ്റ്റിലൂടെ. ഭർത്താവ് പ്രശാന്തിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും ലക്ഷ്മിയുടെ നമ്പറിലും എല്ലാം വിളിച്ച് ശല്യപ്പെടുത്തിയ ഒരു മാന്യൻ / മാന്യയുടെ നിർമ്മിത വാർത്ത മാത്രമാണിതെന്ന് ലക്ഷ്മി പറയുന്നു. ഉച്ചയ്ക്ക് പ്രശാന്ത് ഭക്ഷണം കഴിക്കുമ്പോൾ ഫോൺ തന്റെ കയ്യിൽ ആയിരുന്നു എന്നും ചാറ്റിനു മറുപടി താനാണ് നൽകിയതെന്നും ലക്ഷ്മി കുറിപ്പിലൂടെ പങ്കുവെച്ചു.

മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാനില്ലെന്ന് മാതൃഭൂമിയിലെ മുതിർന്ന ലേഖകരോട് ഉൾപ്പെടെ പലരോടും പ്രശാന്ത് പറഞ്ഞിട്ടുണ്ടായിരുന്നു. അച്ചടക്കമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന് പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും. സ്വകാര്യ നമ്പറുകളിൽ ഒരു ഉന്നത ഉദ്യോഗസ്ഥനെയും വീട്ടിൽ ഇരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യംചെയ്യാനും അവർ ആവശ്യപ്പെടുന്ന രീതിയിൽ ഉത്തരം നൽകിയില്ലെങ്കിൽ അപമാനിച്ചു വാർത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപട്ടണം അല്ല. പലതവണ അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകളും സന്ദേശങ്ങളും വീഡിയോ കോളും ലഭിച്ചതിനെ തുടർന്നാണ് താൻ പ്രതികരിച്ചതെന്ന് ലക്ഷ്മി പറയുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനോട് താങ്കളെ ഉപദ്രവിക്കാൻ അല്ല എന്ന് ചെറിയ വായിലെ വലിയ വർത്തമാനത്തിന് സീമചേച്ചിയുടെ “ഓ യാ” എന്ന സ്റ്റിക്കർ ആണ് മറുപടിയായി ലക്ഷ്മി അയച്ചത്. അപ്പോഴായിരുന്നു മാധ്യമപ്രവർത്തക വീഡിയോകോൾ ചെയ്തത്. സാധാരണ ഒരു സ്റ്റിക്കർനെ അശ്ലീലം എന്ന് വിശേഷിപ്പിച്ച മാധ്യമപ്രവർത്തക ഒരു വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സെക്സ് ചാറ്റ് എന്ന വാർത്ത സൃഷ്ടിക്കുമെന്ന് അറിയാമായിരുന്നു. വീണ്ടും വിളിച്ച് ശല്യം ചെയ്തപ്പോൾ ആണ് നിങ്ങൾക്ക് ആളു മാറിപ്പോയി എന്ന് പ്രശാന്ത് സന്ദേശമയച്ചത്. ഉടനെ തന്നെ പ്രശാന്ത് ബ്ലോക്ക് ചെയ്തെങ്കിലും അൺബ്ലോക്ക് ചെയ്ത് അവസാനം ഒരു പഞ്ച് ഡയലോഗ് വിട്ടത് താനാണെന്നും ലക്ഷ്മി പറയുന്നു.

പ്രൊഫഷണൽ ആയി വാർത്ത ചെയ്യാൻ അറിയാത്തവർ വാർത്ത സൃഷ്ടിക്കാനായി കാണിക്കുന്ന നിലവാരമില്ലായ്മ ആണ് ഇതെന്ന് ലക്ഷ്മി പറയുന്നു. സ്‌കാവെഞ്ചർ എന്നാൽ ശവംതീനി എന്നാണ് അർത്ഥം ആക്കിയതെന്നും മറ്റു മാധ്യമ സുഹൃത്തുക്കൾ ഇത്തരം ശവംതീനി ക്യാറ്റഗറിയിൽ പെടുന്നവരെ തിരിച്ചറിയണമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. വീടും കുടുംബവും അച്ഛനും അമ്മമാരും ഒക്കെ ഉള്ളവരാണ് ഉദ്യോഗസ്ഥരും. മൃഗശാലയിലെ ജീവികളെ കൂട്ടിൽ കാണുമ്പോൾ കമ്പും കോലും ഇട്ട് കുത്തിനോവിച്ചു പൊട്ടിച്ചിരിക്കുന്നതല്ല മാധ്യമപ്രവർത്തനം എന്നും ഇത്തരം ഒരു വാർത്ത അച്ചടിക്കുന്നതിന് മുമ്പ് സത്യാവസ്ഥ അന്വേഷിക്കാൻ മാതൃഭൂമിയിലെ ഒരാളും പ്രശാന്തിനെയും തന്നെയും വിളിച്ചിട്ടില്ല എന്നും ലക്ഷ്മി തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top