കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിനും അവർക്ക് സഹായമേകുവാനുമായിട്ട് ഒരുപാട് ക്ഷേമ നിധി പദ്ധതികളാണ് നിലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേമനിധി പദ്ധതികളിൽ അംഗമാവുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ഇപ്പോൾ പുതിയതായി രൂപീകരിച്ച കർഷക ക്ഷേമനിധി പദ്ധതിയിലേക്ക് കേരളത്തിലെ കൃഷിയിലും അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മുപ്പത് ലക്ഷത്തോളം വരുന്ന ജനങ്ങളെ അംഗങ്ങൾ ആക്കുവാനുള്ള നടപടികൾ ആണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്നും കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വർഷം കൊണ്ട് തന്നെ ഇരുപതു ലക്ഷം ആളുകളെ അംഗങ്ങൾ ആക്കുവാൻ ആണ് സർക്കാർ ലക്‌ഷ്യം ആക്കുന്നത്. ഇതിനായി ചില സാങ്കേതിക നടപടികൾ കൂടി കൈക്കൊള്ളേണ്ടതുണ്ട്. അത് പൂർത്തിയായാൽ ഉടൻ തന്നെ ഓൺലൈൻ അംഗത്വം നടപ്പിലാക്കുന്നത് ആരംഭിക്കും എന്നാണു കർഷക ക്ഷേമ നിധി ബോർഡ് അറിയിക്കുന്നത്.
ഈ പദ്ധതിയിൽ ചേർന്ന് നിശ്ചയിക്കപ്പെട്ട കാലയളവിൽ അംശാദായം അടയ്ക്കുന്നത് വഴി 60 വയസിനു ശേഷം പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് അടിസ്ഥാന പെൻഷൻ ആയ 5000 രൂപ നല്കാൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. കർഷകർ ബോർഡിലേക്ക് അടയ്ക്കുന്ന അംശാദായത്തിന്റെയും അടച്ച കാലയളവിന്റെയും അടിസ്ഥാനത്തിൽ ആണ് പെൻഷൻ തുക തീരുമാനിക്കുക. മറ്റു ക്ഷേമനിധി പദ്ധതികളിൽ നിന്നും പ്രതിമാസം 1500 രൂപയൊക്കെ ലഭിക്കുമ്പോൾ കർഷക ക്ഷേമനിധി പദ്ധതിയിൽ ചേർന്നവർക്ക് പ്രതിമാസം 3000 രൂപ മുതൽ 5000 രൂപ വരെ ആണ് പെൻഷൻ തുക ആയി ലഭിക്കുന്നത് എന്നത് ആണ് ഈ പദ്ധതിയുടെ സവിശേഷത.
ഇ എസ് ഐ പോലുള്ള ആനുകൂല്യങ്ങളും ഈ പദ്ധതിയിൽ ചേരുന്നവർക്ക് ലഭിക്കും. 8 വയസ് മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 56 വയസ് പൂർത്തിയായവർക്ക് ചില നിബന്ധനകൾക്ക് വിധേയമായിട്ട് 65 വയസ് വരെ അംഗമാകുവാൻ അർഹതയുണ്ടാവും. പെൻഷന് പുറമെ ഈ പദ്ധതിയിൽ ചേരുന്നവർക്കും അവരുടെ കുടുംബത്തിനും വിദ്യാഭ്യാസം, വിവാഹം, പ്രസവാനുകൂല്യം , അപകട ഇൻഷുറൻസ് , ചികിത്സ ധനസഹായം, മരണാന്തര ആനുകൂല്യം എന്നിവയും ലഭിക്കും. ക്ഷേമനിധിയിലേക്കുള്ള അംശാദായമായിട്ട് മിനിമം 100 രൂപയെങ്കിലും അംഗങ്ങൾ അടയ്ക്കണം. 250 രൂപയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിഹിതം. 5 സെന്റ് മുതൽ 15 ഏക്കർ വരെ വിസ്‌തൃതിയുള്ള സ്ഥലത്ത് മൂന്നു വർഷത്തിൽ കുറയാതെ കൃഷിയോ കാർഷിക അനുബന്ധ പ്രവർത്തനങ്ങളോ മുഖ്യ ഉപജീവന മാർഗമായിട്ട് സ്വീകരിച്ചവർക്ക് ആണ് പരിഗണന.