മുട്ടറ്റം നിൽക്കുന്ന മഞ്ഞിലും കൊടുംതണുപ്പിലും ഗർഭിണിയായ യുവതിയെ ചുമലിലേറ്റി നടന്ന് ആശുപത്രിയിൽ എത്തിക്കുന്ന സൈനികരാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ താരങ്ങൾ ആയിരിക്കുന്നത്. കാശ്മീരിലെ ഈ കാഴ്ചയാണ് കാണുന്നവരിൽ നൊമ്പരവും അതിനോടൊപ്പം അഭിമാനവും ഉയർത്തുന്നത്. ഗർഭിണിയായ യുവതിയെ സൈനികർ കൊണ്ട് പോകുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
ജമ്മുവിലെ കുപ്വാരയിലെ ടാങ്ങ്മാർഗ് ഗ്രാമത്തിലെ ഗർഭിണിയായ യുവതിയെ ആണ് സൈനികർ സ്ട്രക്ചറിൽ ആശുപത്രിയിലെത്തിച്ചത്. യുവതിക്ക് പ്രസവവേദന കൂടിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങൾ ഒന്നും ലഭിച്ചില്ല.എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന യുവതിയുടെ ഭർത്താവ് തുടർന്ന് സൈനികരെ സമീപിച്ചു വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സൈനികർ ആരോഗ്യ പ്രവർത്തകനുമായി സ്ഥലത്തെത്തി. പിന്നീട് സ്ട്രക്ചറിൽ രണ്ട് കിലോമീറ്ററോളം ഗർഭിണിയായ യുവതിയെ ചുമന്ന് സൈനികർ റോഡിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നു എന്ന് ആശുപത്രി അധികൃതർ പുറത്തു വിട്ടു . കടുത്ത മഞ്ഞിലും നിസ്വാർത്ഥമായ സേവനങ്ങൾ അനുഷ്ഠിക്കുന്ന നമ്മുടെ സൈനികർക്ക് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്.