കോവിഡ് 19 എന്ന മഹാമാരി അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ് ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തേക്കിറണമെങ്കിൽ തന്നെ കയ്യിൽ പാസ് കരുതണം. ലോക്ക് ഡൗൺ വന്നതോടെ യാത്ര പാസുകൾക്ക് നിബന്ധനകൾ വന്നിരിക്കുകയാണ്. പോലീസ് പാസുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ളത് ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും. കേരളം പോലീസിന്റെ വെബ്‌സൈറ്റിൽ ആണ് ഈ സൗകര്യം ഒരുക്കുന്നത്.
പേര്,സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓൺലൈനിൽ പാസിന് ആയി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. ആവശ്യമുള്ള ജില്ലയും പോലീസ് സ്റ്റേഷനും ക്ലിക്ക് ചെയ്‌ത് നൽകിയാൽ അത്യാവശ്യക്കാർക്ക് പാസ് ലഭിക്കുന്നതായിരിക്കും. വാട്സാപ്പ് ഉള്ളവർക്ക് അത് വഴിയും അല്ലാത്തവർക്ക് എസ്എംഎസ് വഴിയും പാസ് ലഭ്യമാക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.തിരിച്ചറിയൽ കാർഡ് ഇല്ലാത്ത അവശ്യ സർവീസുകാർക്ക് പാസ് അനുവദിക്കും. അത് വരെ സത്യപ്രസ്താവനയും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് അത്യാവശ്യ യാത്ര ചെയ്യാവുന്നതാണ്.
അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ മാരെ സമീപിച്ച് പാസിന് അപേക്ഷ നൽകാവുന്നതാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റേഷൻ ഹൗസ് ഓഫീസർ നൽകും. സ്‌പെഷൽ ബ്രാഞ്ച് ആണ് യാത്ര അനുമതി നൽകുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് ഒട്ടിപി വരും. ഇത് ഉപയോഗിച്ച് മാത്രമേ യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുക.
ആവശ്യസാധനങ്ങൾക്ക് വേണ്ടിയുള്ള യാത്രയിൽ തിരിച്ചറിയൽ കാർഡ് മാത്രം മതിയാവും. ജില്ല വിട്ടുള്ള യാത്രകൾ നടത്താൻ പ്രത്യേക പാസ് ആവശ്യമില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗം, രോഗികളെ സന്ദർശിക്കൽ തുടങ്ങിയ മറ്റു ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങൾക്ക് ജില്ലാ വിട്ട് യാത്ര ചെയ്യാം. സത്യവാങ്മൂലം കൈവശം കരുതേണ്ടതുണ്ട്. ഒപ്പം തിരിച്ചറിയൽ കാർഡ്,വിവാഹ ക്ഷണക്കത്ത് എന്നിവയും കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്കുള്ള കർമങ്ങൾ നിർവഹിക്കുന്ന പുരോഹിതന്മാർക്കും യാത്ര ചെയ്യാൻ അനുമതിയുണ്ട്. 25000 പോലീസ് ഉദ്യോഗസ്ഥരെ ആണ് ലോക്ക് ഡൗൺ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ ഭക്ഷണം പാഴ്‌സൽ ആയി നൽകുന്നതിന് തടസമില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യുണിറ്റി കിച്ചൻ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.