രണ്ടാം പിണറായി വിജയൻ സർക്കാറിൽ കെ കെ ശൈലജ ടീച്ചർക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രി ആകും. സംസ്ഥാന സെക്രട്ടറി യോഗത്തിൽ ഉണ്ടായ തീരുമാനമാണ് ഇപ്പോൾ പുറത്തുവരുന്നത്. സാധ്യതാപട്ടിക നേരത്തെ പുറത്തുവന്നതിൽ ആറന്മുള എംഎൽഎ വീണ ജോർജിനെയും ,ഇരിഞ്ഞാലക്കുട എംഎൽഎ ആർ ബിന്ദുവിന്റെ പേരുകളും ആണ് ഉയർന്നിരുന്നത്. ഒടുവിൽ വീണ ജോർജിനെ ആരോഗ്യമന്ത്രി ആക്കുകയായിരുന്നു. വീണ ജോർജിന്റെ പ്രവൃത്തിപരിചയം മുൻനിർത്തിയാണ് ആരോഗ്യവകുപ്പ് അവർക്ക് നൽകിയത്.
അതേസമയം കെ കെ ഷൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ നടപടിയെ വിമർശിച്ചു വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നത്. ഇതിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയത് പാർട്ടി തീരുമാനമാണെന്നും ആ തീരുമാനത്തിൽ ഇനി മാറ്റമില്ല എന്നും സെക്രട്ടറി വ്യക്തമാക്കി. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച കെ കെ ശൈലജ ടീച്ചറെ മാറ്റി നിർത്തുന്നത് സംഘടനാപരമായ തീരുമാനമാണ് എന്നും അദ്ദേഹം വിശദീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അടക്കം കഴിഞ്ഞ നിയമസഭയിലെ എല്ലാ മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള തീരുമാനമാണ് ഇത്തവണ സർക്കാർ കൈക്കൊണ്ടത്. പാർട്ടി നൽകിയ ചുമതല മാത്രമാണ് താൻ നിർവഹിച്ചത് എന്നും പാർട്ടിയുടെ തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നു എന്നായിരുന്നു കെ കെ ശൈലജ ടീച്ചറുടെ പ്രതികരണം.