മുട്ടറ മരുതിമലയിൽ മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അഖിൽ, ഉണ്ണി, അതുല്യ, ശരണ്യ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികൾക്ക് മദ്യം നൽകിയതിന്റെ പേരിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു റിമാൻഡ് ചെയ്തത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കുവാൻ ആയി മുട്ടറ മറുതി മലയിൽ എത്തിയതായിരുന്നു സംഘം. ആൺകുട്ടികളിൽ ഒരാളുടേതായിരുന്നു ജന്മദിനം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയും പിന്നീട് മദ്യം കുടിക്കുകയും ആയിരുന്നു.
ചൊവ്വാഴ്ച വൈക്കീട്ട് നാല് മണിയോടെ കൊട്ടാരക്കര ബിവറേജിൽ നിന്നും മദ്യക്കുപ്പി വാങ്ങി മുട്ടറ മറുതിമലയിൽ ഓട്ടോയിൽ എത്തുകയായിരുന്നു സംഘം. സന്ധ്യയോടെ ആണ് സംഘം മലയിറങ്ങി താഴെയിറങ്ങിയത്. പെൺകുട്ടികൾ മദ്യപിച്ച് പരിധി വിട്ടതിനാൽ നടക്കാൻ വയ്യാത്ത സാഹചര്യമായിരുന്നു. സമീപത്ത് നിന്ന് ഓട്ടോറിക്ഷ വിളിച്ചു മടങ്ങാൻ ശ്രമിക്കവെയാണ് പെൺകുട്ടികൾ ഛർദിക്കാൻ തുടങ്ങിയത്. ഇതോടെ ഓട്ടോ ഡ്രൈവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.കൊട്ടാരക്കര പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പെൺകുട്ടികൾ അവശരായിരുന്നു.
ഉടൻ തന്നെ പോലീസ് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. ആൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ആണ് എല്ലാവരും ഒത്തുചേർന്നത്.ബാർ ഹോട്ടലിൽ മുമ്പ് ജോലി ചെയ്തിട്ടുള്ളവർ ആണ് സംഘത്തിലുള്ള അഖിലും ഉണ്ണിയും. ഇവരുടെ അയൽക്കാരനായ ആൺകുട്ടിയുടെ പിറന്നാൾ ദിനം ആയിരുന്നു സുഹൃത്തുക്കൾ ചേർന്ന് ആഘോഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ നിർബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെ പ്രായപൂർത്തിയായവർക്ക് എതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു.