Movlog

Kerala

ബിഗ് ബോസ് അനുഭവങ്ങളും സീസൺ 3യെ കുറിച്ചും മനസ് തുറന്ന് രജിത് കുമാർ.

മലയാള മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ രണ്ടു സീസണുകളുടെ മികച്ച വിജയത്തിന് ശേഷം മൂന്നാം സീസണുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിഗ് ബോസ് മലയാളം സീസൺ 2 കോവിഡ് വ്യാപനത്തെ തുടർന്ന് ഇടയ്ക്ക് വെച്ച് നിർത്തുകയായിരുന്നു. രണ്ടാം സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ഡോ രജിത് കുമാർ. ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള മത്സരാർത്ഥിയും അദ്ദേഹം ആയിരുന്നു. മറ്റു യുവ മത്സരാർത്ഥികൾക്ക് ഒപ്പം മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്. ഇപ്പോൾ ബിഗ് ബോസിലുണ്ടായ അനുഭവങ്ങളും പുതിയ സീസണിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് രജിത് കുമാർ.

ബിഗ് ബോസ് ഹൗസിൽ എത്തുന്നതിനു മുമ്പ് ഈ ഷോ സ്ഥിരമായി കാണുന്ന ഒരാൾ ആയിരുന്നില്ല എന്ന് രജിത് കുമാർ തുറന്നു പറയുന്നു. സുഹൃത്ത് ആയ രഞ്ജിനി ഹരിദാസിനെ പോലുള്ളവർ മത്സരിക്കുന്നതിനാൽ ആദ്യത്തെ സീസണിലെ ഒന്നോ രണ്ടോ എപ്പിസോഡുകൾ മാത്രം കണ്ടിരുന്നു എന്നും എന്നാൽ ബോറടിച്ചതിനാൽ പിന്നീട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ഭാഷകളിലെ ബിഗ് ബോസ് ഷോയും താൻ കണ്ടിട്ടില്ലെന്നു അദ്ദേഹം വെളിപ്പെടുത്തി. അങ്ങനെയിരിക്കെയാണ് രജിത് കുമാറിനെ ബിഗ് ബോസ് സീസൺ 2 ലേക്ക് അഭിമുഖത്തിനായി വിളിക്കുന്നത്. ആദ്യം താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ അവർ വീണ്ടും സമീപിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ നിര്ബന്ധിച്ചാണ് ബിഗ് ബോസിലേക്കുള്ള ക്ഷണം രജിത് കുമാർ സ്വീകരിച്ചത്.

അധിക ദിവസം നിൽക്കില്ല എന്ന ഉറപ്പോടെ തന്നെ ആണ് രജിത് കുമാർ ബിഗ് ബോസ്‌ ഹൗസിൽ പോയത്. കാരണം അദ്ദേഹം വിജയി ആകാനല്ല അവിടേക്ക് പോയിരുന്നത്. തന്റെ നിലപാടുകളിലൂടെയും ജ്ഞാനം പങ്കു വെച്ചും പ്രേക്ഷകർക്ക് നല്ല സന്ദേശം നല്കാൻ ആണ് അദ്ദേഹം പോയിരുന്നത്. എന്നാൽ ഒപ്പം ഉള്ള മത്സരാത്ഥികൾ എല്ലാം ബിഗ് ബോസിനെ കുറിച്ചുള്ള ഗവേഷണങ്ങൾ എല്ലാം നടത്തി 105 ദിവസങ്ങൾ പൂർത്തിയാക്കാൻ തയ്യാറെടുത്ത് വന്നവർ ആയിരുന്നു. മത്സരബുദ്ധിയോടു കൂടിയ ഒരു ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 എന്ന് രജിത് കുമാർ പറയുന്നു. മൂന്നാം സീസൺ ആരംഭഘട്ടത്തിൽ ആയതിനാൽ എല്ലാവരും മൂടുപടം അണിഞ്ഞിരിക്കുകയാണ്. കുറഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ അവരുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുകയുള്ളൂ. ആക്രമണ സ്വഭാവമുള്ള, ആഞ്ഞടിക്കാൻ പറ്റുന്ന മത്സരാർത്ഥികൾക്ക് മാത്രമേ ബിഗ് ബോസ്‌ ഹൗസിൽ നിലനിൽക്കാൻ സാധിക്കുള്ളൂ എന്ന് രജിത് കുമാർ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top