മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിൽ പല ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ്. ബിഗ് ബോസ് മലയാളം സീസൺ 1 ആരംഭിച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ ആരംഭത്തിൽ നേരിട്ടെങ്കിലും പിന്നീട് മികച്ച സ്വീകാര്യത നേടുകയായിരുന്നു. ആദ്യ സീസണിന്റെ ഗംഭീര വിജയമാണ് രണ്ടാമത്തെ സീസണിലേക്ക് നയിച്ചത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ രണ്ടാമത്തെ സീസൺ ഇടയ്ക്ക് വെച്ച് നിർത്തുകയായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ബിഗ് ബോസ് സീസൺ 3 അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ ആണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയ സിനിമ സീരിയൽ താരങ്ങളും മറ്റു പ്രശസ്ത വ്യക്തിത്വങ്ങളും ആണ് മത്സരാർത്ഥികൾ. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസം ബിഗ് ബോസ് ഹൗസിൽ കഴിയുന്ന ഒരു അപൂർവ ഷോ ആണ് ബിഗ് ബോസ്. ദിവസേന നൽകുന്ന ടാസ്‌കുകളുടെ അടിസ്ഥാനത്തിൽ ആണ് വിജയിയെ കണ്ടെത്തുന്നത് .
സീസൺ 3 ലെ ആദ്യത്തെ എപ്പിസോഡ് മുതൽ ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയമായ താരമാണ് ഡിംപിൾ ബാൽ .മുട്ടോളം മുടിയുള്ള ഈ ഫ്രീക്കത്തി പെണ്ണിനെ ആണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് മിക്ക മലയാളികളും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസിൽ മത്സരാർത്ഥികളോട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ഒരു അനുഭവം പങ്കു വെക്കാൻ ആയിരുന്നു ടാസ്ക് നൽകിയത്. ഈ ടാസ്കിനു ഡിംപിൾ തന്റെ കുട്ടിക്കാലത്തെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ അനുഭവം ആണിപ്പോൾ ശ്രദ്ധേയമാവുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഡിംപിൾ ഡൽഹിയിൽ നിന്നും കട്ടപ്പനയിലേക്ക് പഠിക്കാൻ എത്തുന്നത്. തന്റെ സുഹൃത്ത് ജൂലിയറ്റ് മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ളീഷ് മീഡിയത്തിലേക്ക് പഠിക്കാൻ എത്തിയതായിരുന്നു. അന്ന് ജൂലിയറ്റിനെ കുറിച്ച് ഡിംപിളിനു അധികമൊന്നും അറിയില്ലായിരുന്നു. ഏരട്ടിയാടിൽ നിന്നും ശാന്തിഗ്രാം സ്റ്റോപ്പിലാണ് അവൾ ഇറങ്ങുന്നതെന്നും അച്ഛനും,അമ്മയും, അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം എന്ന് മാത്രമായിരുന്നു ഡിംപിളിനു അറിയാവുന്നത്. ഏഴാം ക്ലാസിൽ ഏഴു മാസം ഡിമ്പിലും ജൂലിയറ്റും ഒന്നിച്ച് പഠിച്ചു . എപ്പോഴും ഒരുമിച്ചായിരുന്നു അവർ സ്‌കൂളിൽ പോയിരുന്നത്. സ്‌കൂളിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴി ശവപ്പെട്ടികൾ വിൽക്കുന്ന രണ്ടു കടകൾ ഉണ്ടായിരുന്നു. സ്‌കൂൾ വിട്ട് അതിനു മുന്നിലൂടെ പോകുമ്പോൾ തമാശയ്ക്ക് അത് നിനക്കുള്ളതാണ് ഇത് എനിക്കുള്ളതാണ് എന്നൊക്കെ ഞങ്ങൾ പറയുമായിരുന്നു എന്ന് ഡിംപിൾ ഓർക്കുന്നു.
ഒരു ദിവസം കയ്യിൽ രണ്ടു രൂപ അധികം ഉള്ളതിനാൽ ജീപ്പിൽ പോകാമെന്നു കരുതി. അങ്ങനെ ജീപ്പിൽ കയറി ഒരുപാട് നേരം ചിരിച്ചപ്പോൾ പെട്ടെന്ന് ജൂലിയറ്റിനു ഒരു തലവേദന വന്നു. പിന്നീട് ഛർദിക്കാൻ വരുന്ന പോലെ തോന്നിയെങ്കിലും ജീപ്പിൽ ഛർദിച്ചാൽ വഴക്കു കിട്ടുമോ എന്ന് അവൾ ഭയന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ഡിംപിളിനോട് ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ജൂലിയറ്റ് ചോദിച്ചു. പിന്നീട് ഡിംപിളിന്റെ മടിയിൽ കിടന്ന് ജൂലിയറ്റ് കണ്ണടച്ചു.തന്റെ സുഹൃത്തിനു അന്ന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പോലും ഡിംപിളിനു സാധിച്ചില്ല. പിന്നീടാണ് പ്രിയ സുഹൃത്ത് ജൂലിയറ്റ് മരിച്ചു എന്ന് ഡിംപിൾ തിരിച്ചറിയുന്നത്. ജൂലിയറ്റ് മരിച്ചതിനു ശേഷം ഡിംപിളിനെ ആ വീട്ടിലേക്ക് വീട്ടുകാർ വിട്ടിരുന്നില്ല. സുഹൃത്തിന്റെ ആത്മാവ് ഡിംപിളിലേക്ക് കയറുമോ എന്ന് അവർ ഭയന്നു. ഇരുപതു വർഷങ്ങൾക്ക് ശേഷമാണ് ആ വീട്ടിലേക്ക് പിന്നീട് പോയതെന്ന് ഡിംപിൾ വെളിപ്പെടുത്തി. സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ ജൂലിയറ്റ് ഡിംപിളിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് പിന്നീട് അറിഞ്ഞു. പ്രിയ സുഹൃത്ത് മരണത്തിനു മുമ്പ് കെട്ടിപ്പിടിച്ചത് ഇപ്പോഴും അനുഭവിക്കാൻ സാധിക്കുന്നു എന്ന് ഡിംപിൾ കൂട്ടിച്ചേർത്തു.