കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണിന്റെ ഭീതിയിലാണ് ഇപ്പോൾ ലോക ജനത. പല രാജ്യങ്ങളിലും ഇതിനോടകം സ്ഥിരീകരിച്ച ഈ വൈറസ് ഏറ്റവും ആശങ്കയുള്ള വൈറസ് ആയിട്ടാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുമ്പോൾ മനുഷ്യരെക്കാൾ സമർത്ഥരായ കൊറോണ വൈറസ് രൂപമാറ്റം നടത്തി പുതിയ വകഭേദങ്ങൾ ആയി തിരിച്ചടിക്കുകയാണ്.
രൂപമാറ്റങ്ങൾ നടത്തിയ പല വകഭേദങ്ങൾ ആയിട്ടാണ് കോവിഡ് വ്യാപിക്കുന്നത്. ഓരോ വൈറസും സ്വയം രൂപമാറ്റം നടത്തി പുതിയ ഒരു വകഭേദം ആയി മാറും. ഇതിനു മുമ്പ് ഡെൽറ്റ വേരിയന്റ് അടക്കം നിരവധി തവണ രൂപമാറ്റം കൊറോണ വൈറസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഇതു വരെയുള്ള വകഭേദങ്ങളെക്കാൾ പതിന്മടങ്ങ് അപകടകരം ആയിട്ട് ഉള്ള ഒന്നാണ് ഓമിക്രോൺ. ഇത്രയും നാൾ സ്പൈക് പ്രോടീൻ വഴി ആയിരുന്നു കൊറോണ വൈറസ് മനുഷ്യശരീരത്തിന്റെ അകത്ത് കയറി ഇരുന്നത്.
എന്നാൽ ഇതിൽ നിന്നും മുപ്പതിലേറെ മാറ്റങ്ങൾ വരുത്തിയ വകഭേദം ആണ് ഓമിക്രോൺ. സ്പൈക് പ്രോട്ടീനിൽ മാത്രം മുപ്പതിലേറെ മാറ്റങ്ങളും മുഴുവൻ ഘടനയിൽ 50ലേറെ മാറ്റങ്ങളുമാണ് ഈ വൈറസ് കൊണ്ടു വന്നിരിക്കുന്നത്.
മനുഷ്യ ശരീരത്തിലേക്ക് കയറുവാൻ ആയി വൈറസിനെ സഹായിക്കുന്നതാണ് സ്പൈക് പ്രോട്ടീൻ. ഇത്രയേറെ രൂപമാറ്റം വന്നതിനാൽ റീ ഇൻഫെക്ഷനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ഇതുവരെയുള്ള കോവിഡിനെതിരെയുള്ള വാക്സിനുകൾ നൽകിയ ആന്റി ബോഡികളും കോവിഡ് ബാധിച്ചതിനെത്തുടർന്നുണ്ടായ ആന്റി ബോഡികളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നത് സാധ്യമല്ല എന്ന് സാരം. ഇത്രയേറെ രൂപമാറ്റം വരുത്തിയ വൈറസിനെ ആന്റി ബോഡികൾക്ക് തിരിച്ചറിയാൻ സാധിക്കില്ല. അതുകൊണ്ട് കോവിഡ് അതിജീവിച്ച രോഗികൾക്ക് ഇൻഫെക്ഷൻ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ഓമിക്രോൺ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്. പുലർച്ചെ അഞ്ചു മണി വരെയാണ് കർഫ്യു. ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ അവലോകന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുള്ള വലിയ ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുവാനായി ആണ് പുതിയ നിയന്ത്രണങ്ങൾ.
ഓമിക്രോൺ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. രാത്രി 10 മണിക്ക് കടകൾ അടയ്ക്കണം. തിരക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ള മാളുകൾ, വീടുകൾ എന്നിവിടങ്ങളിലൊക്കെ പോലീസിനെ വിന്യസിച്ചു
കൊണ്ട് ആൾക്കൂട്ടം നിയന്ത്രിക്കാൻ ആയിട്ടുള്ള നടപടികളിലേക്ക് ആണ് സംസ്ഥാനം കടക്കുന്നത്. ജനുവരി അവസാനത്തോടെ മൂന്നാം തരംഗം എന്ന ഭീഷണിയും നിലനിൽക്കെ ഈ നിയന്ത്രണങ്ങൾ നാല് ദിവസങ്ങൾക്ക് മാത്രമാകുമോ അതോ വീണ്ടും തുടരാൻ സാധ്യതയുണ്ടോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
നിലവിൽ 30 തൊട്ട് ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവത്സരാഘോഷങ്ങൾ പരിമിതപ്പെടുത്തുക എന്ന തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. കേരളത്തിനു പുറമെ ഡൽഹി, കർണാടക എന്നിവിടങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്തുകയാണ്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ദിവസവും ഓമിക്രോൺ കേസുകൾ വർധിച്ചു വരികയാണ്. അതിനാൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ.