കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിനെ തുടർന്ന് യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്കും തിരിച്ചുമുള്ള സേവനങ്ങൾക്കും വിലക്ക്…. ഒരു വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ജനത കോവിഡ് ഭീതിയിൽ കഴിയുകയാണ്. വാക്സിൻ കണ്ടു പിടിച്ചതോടെ പുതുവത്സരത്തിൽ എങ്കിലും കോവിഡ് ഭീതിയിൽ നിന്നും മുക്തരാകാൻ സാധിക്കുമെന്ന് സമാശ്വസിച്ചു കഴിയവെയാണ് ബ്രിട്ടനിൽ നിന്നും നിരാശ ജനിപ്പിക്കുന്ന വാർത്ത പുറത്തുവന്നത്. ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിനു ജനിതകമാറ്റം ഉണ്ടായതായും രോഗവ്യാപനം പതിന്മടങ്ങ് കൂടാനുള്ള സാധ്യതയും ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതുകൊണ്ടുതന്നെ നിരവധി രാജ്യങ്ങൾ യുകെ യുമായുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. നാളെ അർദ്ധരാത്രി മുതലാണ് നിയന്ത്രണം കൊണ്ടു വരുന്നത്. ഡിസംബർ 31 വരെയാണ് സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിൽ ആർടി പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.
ലോകം മുഴുവനും ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനായി തയ്യാറെടുക്കുമ്പോഴാണ് ആശങ്കാജനകമായ ഈ വാർത്ത പുറത്തേക്ക് വരുന്നത്. ഇപ്പോൾ ഉള്ളതിനേക്കാൾ 70 മടങ്ങോളം ആണ് പുതിയ വൈറസിന്റെ വ്യാപന തോത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളിൽ അതിർത്തികളിലും അതീവ ജാഗ്രത പാലിച്ചു വരികയാണ്.