ധർമ്മടം നിയമസഭാ മണ്ഡലത്തിലേക്ക് പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ കാണിച്ചിരിക്കുന്നത്. ഇതിനോടൊപ്പം മൂന്ന് കേസുകളുടെ കാര്യവും പരാമർശിച്ചിട്ടുണ്ട്. 51.95 ലക്ഷം രൂപയാണ് പിണറായി വിജയൻറെ പേരിൽ നിലവിലുള്ളത്. ഭാര്യ കമലയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്താണ് ഉള്ളത്. ഓഹരി ഇനത്തിൽ ആയും ബാങ്ക് നിക്ഷേപം ആയും 204048 രൂപയും ഭാര്യക്ക് 297617 രൂപയും ഉണ്ട്. പിണറായി വിജയനും ഭാര്യ കമലയ്ക്കും ആയി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് ആണുള്ളത്. പിണറായിയുടെ വീടും സ്ഥലവും ഉൾപ്പെടെയുള്ള കണക്കാണിത്.
മുഖ്യമന്ത്രിയുടെ കൈവശം പണം ആയി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയും ആണുള്ളത്. മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ സ്വർണമാണ് ഭാര്യ കമലയ്ക്കുള്ളത്. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്ൽ ഒരു ലക്ഷം രൂപയുടെ ഓഹരിയാണ് പിണറായി വിജയനുള്ളത്. ഭാര്യ കമലയ്ക്ക് രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷൻസ്ൽ പിണറായി വിജയന് പതിനായിരം രൂപയുടെ ഓഹരികളും ഭാര്യയ്ക്ക് 20,000 രൂപയുടെ ഓഹരിയും ആണുള്ളത്. ധർമടം മണ്ഡലത്തിലേക്കുള്ള പിണറായി വിജയന്റെ രണ്ടു സെറ്റ് അടങ്ങുന്ന പട്ടികകൾ റിട്ടേണിംഗ് ഓഫീസറായ കണ്ണൂർ എഡിസി ബെവിൻ ജോൺ വർഗീസിനു മുമ്പാകെയാണ് സമർപ്പിച്ചത്. മൂന്നു കേസുകളുടെ കാര്യവും ഇതിനോടൊപ്പം സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
ടി നന്ദകുമാറിനെതിരെ പിണറായി വിജയൻ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ്, സുപ്രീം കോടതിയിൽ തീർപ്പുകൽപ്പിച്ച് ഇല്ലാത്ത ലാവ്ലിൻ കേസും , റോഡ് തടഞ്ഞതും ആയി ബന്ധപ്പെട്ട ഒരു കേസും ആണ് ഇവ. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും സ്വന്തമായി വാഹനങ്ങൾ ഇല്ല. ബാങ്ക് വായ്പകളും മറ്റു ബാധ്യതകളും ഇവർക്കില്ല. സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജൻ സിപിഐ സംസ്ഥാന നിർവാഹകസമിതി അംഗം സി എം ചന്ദ്രൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പത്രിക നൽകാൻ കലക്ടറേറ്റിൽ എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയും കൂടെയുള്ളവരും എത്തിയത്. വെറും 10 മിനിറ്റ് കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം മണ്ഡല പര്യടനത്തിനായി അദ്ദേഹം തിരിച്ചു.