കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഭീ ഷ ണിയാണ് ഇപ്പോൾ ലോകം. ആദ്യം ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ മറ്റു ചില രാജ്യങ്ങളിലും കണ്ടെത്തിയതോടെ വീണ്ടും ഭീതിയിൽ ആയിരിക്കുകയാണ് ലോകജനത. “വേറിയന്റ ഓഫ് കൺസേൺ” എന്നാണ് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ആൽഫ, ബീറ്റ, ഡെൽറ്റ വേരിയന്റിന്റെ മറ്റൊരു വകഭേദമാണ് ഒമിക്രോൺ. ഒരുപാട് മ്യൂട്ടേഷൻ സംഭവിച്ച ഈ വകഭേദം റീ ഇൻഫെക്ഷൻ സാധ്യത കൂടിയതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗ്ഗരേഖ പുതുക്കുകയാണ് ആരോഗ്യമന്ത്രാലയം. രാജ്യാന്തര യാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ വിവരങ്ങൾ നൽകണം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ബുധനാഴ്ച മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരുന്നത്. വലിയ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയതോടെയാണ് കേന്ദ്രം മാർഗരേഖ പുതുക്കിയത്.
ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രാജ്യാന്തര യാത്രകൾ നടത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗരേഖ കേന്ദ്രം പുതുക്കിയത്. മാർഗരേഖയിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് എതിരെ കടുത്ത ശിക്ഷ നടപടികൾ എടുക്കും. മാർഗരേഖയിൽ ഹൈറിസ്ക് പട്ടികയിൽപ്പെട്ട 12 രാജ്യങ്ങൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, യുകെ, ബ്രസീൽ, ബംഗ്ലാദേശ്, സിംഗപ്പൂർ, മൗറീഷ്യസ്, ബോട്സ്വാന, ഹോംഗ് കോങ്ങ്, ന്യൂസിലാൻഡ്, ചൈന, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളാണ് ഈ 12 ഹൈറിസ്ക് രാജ്യങ്ങൾ.
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിൽ എത്തും മുമ്പ് തന്നെ കോവിഡ് പരിശോധന സ്വയം ചിലവിൽ നടത്തണം. വിമാനത്താവളത്തിൽ കോവിഡ് ഫലത്തിനായി കാത്തിരിക്കണം. നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം എന്നാണ് പുതിയ നിർദ്ദേശങ്ങൾ. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതും നെഗറ്റീവ് ആണെങ്കിൽ അടുത്ത ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം.
ഹൈറിസ്ക് രാജ്യങ്ങൾക്കു പുറമേ ഉള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. ഓരോ വിമാനത്തിൽ നിന്നും എത്തുന്നവരിൽ അഞ്ചുശതമാനം യാത്രക്കാരെ റാൻഡം ആയി തിരഞ്ഞെടുക്കുകയും അവരെ പരിശോധിക്കുകയും ചെയ്യും എന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഘട്ടത്തിൽ ഈ യാത്രക്കാർ പോസിറ്റീവ് ആവുകയാണെങ്കിൽ അവരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ജീനോം സീക്വൻസിങ്ങിന് വിധേയരാക്കുകയും ചെയ്യും.
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിലെ ആണ് ഈ 12 ഹൈ റിസ്ക്ക് രാജ്യങ്ങളായി പട്ടികയിൽ ഉൾപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഈ പട്ടിക നീളാനുള്ള സാധ്യതകളുമുണ്ട്. ഈ രാജ്യങ്ങളിൽ നിലവിൽ എത്തിയിട്ടുള്ളവരും മാർഗ്ഗനിർദ്ദേശം പ്രാബല്യത്തിൽ വരാൻ ഇരിക്കുന്ന രണ്ടു ദിവസങ്ങളിൽ എത്തുന്നവരും കൃത്യമായി നിരീക്ഷിക്കണം എന്നാണ് സംസ്ഥാന സർക്കാരുകൾക്ക് ആരോഗ്യമന്ത്രാലയം നൽകിയ നിർദേശം.
പോസിറ്റീവായവരെ ജീനോം സീക്വൻസിങ്ങിന് വിധേയരാക്കണം എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിലെ വകഭേദങ്ങളിൽ ഏറ്റവും അപകടകാരി ആയിരിക്കും ഒമിക്രോൺ എന്ന പുതിയ വകഭേദം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ വകഭേദങ്ങളുടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.