രാജ്യത്ത് ഇന്ധന വില സെഞ്ചുറി അടിച്ച് മുന്നേറുന്ന അവസ്ഥയാണിപ്പോൾ. സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ് കുതിച്ചു കയറുന്ന ഇന്ധന വില. എന്നാൽ യാതൊരു കാരണവശാലും ഇന്ധന നികുതി കുറയ്ക്കുന്ന കാര്യം നടക്കില്ല എന്ന നിലപാടിലാണ് കേരളത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക്. കഴിഞ്ഞ സർക്കാറിന്റെ പ്രവർത്തികളുടെ ഭവിഷ്യത്താണ് പൊതുജനങ്ങൾ അനുഭവിക്കുന്നത് എന്നാണു കേന്ദ്ര സർക്കാരിന്റെ വാദം. കഴിഞ്ഞ സർക്കാർ മോദി സർക്കാർ തന്നെ ആയിരുന്നു എന്ന് അവർ മനഃപൂർവം മറന്നു പോകുന്നു. ഫാസ്റ്റാഗ് സമ്പ്രദായം രാജ്യം മുഴുവനും ആരംഭിച്ചു എന്ന് വാർത്തകൾ വന്നിട്ടും ഇപ്പോഴും ടോൾ വാങ്ങിക്കുന്നതെന്തിനാണ്? ഇത് ചോദിച്ചു പോകുന്നവരെ ശകാരിച്ചു വിടുകയാണ് പോലീസ് ഉദ്യോഗസ്ഥർ. പൊതുജനങ്ങളോടുള്ള ഈ വഞ്ചനയ്ക്ക് ഒരു അവസാനം ഇല്ലെന്നാണോ?
കേരളത്തിലെ ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന പെട്രോൾ അലവൻസ് 2,25,000 രൂപയാണ്. ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന, പൊതുജനങ്ങൾ ജയിപ്പിച്ചു വിട്ട നേതാക്കൾ ഒരിക്കലും സാധാരണക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയില്ല. അത് കൊണ്ട് തന്നെ ആണ് ഇന്ധന വിലയോ നികുതിയോ കുറയ്ക്കാൻ അവർ തയ്യാറാവാത്തതും. ഇതിനിടയിൽ ഇന്ധനവിലയെ സംബന്ധിച്ച ഒരു പുതിയ നയവുമായി മുന്നോട്ട് വരികയാണ് കേന്ദ്ര സർക്കാർ. ഇന്ധന വില ജി എസ് ടി പരിധിയിൽ കൊണ്ട് വരാൻ തയ്യാറാണെന്നും ജി എസ് ടി പരിധിയിൽ വന്നു കഴിഞ്ഞാൽ രാജ്യമാകെ ഒറ്റവിലയാകും എന്ന്. ഇതിലൂടെ കേന്ദ്രവും സംസ്ഥാന സർക്കാരും വെവ്വേറെ നികുതി ഈടാക്കുന്നത് നിർത്തലാക്കും.
എന്നാൽ കേന്ദ്രത്തിന്റെ ഈ നയത്തിനോട് കേരള സർക്കാർ യോജിക്കുന്നില്ല. യാതൊരു കാരണവശാലും കേരളത്തിലെ ഇന്ധന നികുതി കുറയ്ക്കില്ലെന്ന വാശിയിലാണ് കേരളത്തിലെ ധനകാര്യ മന്ത്രി തോമസ് ഐസക്. ഇതിനു പുറമെയാണ് ടോളിന്റെ പേരിൽ പൊതുജനങ്ങളെ വഞ്ചിക്കുന്നത്. ഒരു വാഹനം വാങ്ങിക്കുമ്പോൾ തന്നെ റോഡ് ടാക്സ് ആയും വാഹന നികുതി ആയും വലിയ ഒരു തുക തന്നെ സർക്കാർ ഈടാക്കുന്നുണ്ട്. ജനങ്ങളുടെ ഈ നികുതിപ്പണം കൊണ്ടാണ് റോഡ് പണിയുന്നത്. പിന്നെ എന്തിനാണ് ടോൾ എന്ന പേരിൽ വീണ്ടും ഒരു കൊള്ള? ഒരു റോഡ് പണിഞ്ഞു കഴിഞ്ഞാൽ അതിനു ചിലവായതിന്റെ ഇരട്ടിയിലധികം തുകയാണ് ടോൾ എന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നത്.
ജി എസ് ടി സമ്പ്രദായം കൊണ്ട് വരികയാണെങ്കിൽ ഏറ്റവും ഉയർന്ന 28 ശതമാനം ഏർപ്പെടുത്തിയാലും ഇന്ധന വില കുത്തനെ കുറയും. കേരളത്തിനും കേന്ദ്രത്തിനും 14 ശതമാനം വീതമായിരിക്കും നികുതിപ്പണം ലഭിക്കുക. ഇതോടെ രാജ്യത്ത് എല്ലായിടത്തും പെട്രോൾ വില 55 രൂപയ്ക്ക് താഴെയാകും. നിലവിലുള്ള വരുമാനം കുറയുന്നതിനാൽ ജി എസ് ടി യെ ഒരു സംസ്ഥാന സർക്കാരും അനുവദിക്കുമെന്ന് തോന്നുന്നില്ല. പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ കൊള്ളയടിച്ചത് പോലെ ഇപ്പോഴും അത് തുടരുകയാണ് എന്നതാണ് യാഥാർഥ്യം.