ഇന്ന് വളരെ സാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ് കാൻസർ. അപകടകാരിയാണെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാവുന്ന ഒരു അസുഖം തന്നെയാണ് കാൻസർ. ക്യാൻസറിനെ അതിജീവിച്ച ഇന്നസെന്റ്, ഒമ്പത് വർഷം ക്യാൻസറിന് മുന്നിൽ പോരാളി ഒടുവിൽ ദിവസങ്ങൾക്കു മുമ്പ് ജീവൻ വെടിഞ്ഞ ശരണ്യയെ കുറിച്ചുമെല്ലാം നമുക്കറിയാം. ക്ഷണിക്കാത്ത അതിഥിയായി കാൻസർ ജീവിതത്തിൽ എത്തി തന്നെ വരിഞ്ഞുമുറുക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ജുവൈരിയ പികെ. സമൂഹമാധ്യമങ്ങളിൽ ചികിത്സാ സഹായത്തിനായി അഭ്യർത്ഥിക്കുന്ന സന്ദേശങ്ങളിൽ ഭൂരിഭാഗവും വില്ലനായി എത്തുന്നത് ക്യാൻസർ തന്നെയാണ്. എന്നാൽ ആദ്യമേ ഈ അസുഖത്തിന് ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും.
ജുവൈരിയക്ക് അസുഖം ബാധിക്കുമ്പോൾ മകന് രണ്ടു വയസ്സ് നാലുമാസം ആയിരുന്നു പ്രായം. പാൽ കുടിക്കുന്ന കുഞ്ഞായതിനാൽ ജോലിക്ക് പോയി തിരിച്ചുവരുമ്പോൾ മുലപ്പാൽ നിറഞ്ഞു തുളുമ്പും ആയിരുന്നു. കല്ലുപോലെ ഉറച്ചു നിന്നിരുന്ന മാറിടം മകൻ പാൽ കുടിച്ചു കഴിഞ്ഞാൽ പതിയെ അയയും. എന്നാൽ ചെറിയൊരു ഭാഗത്ത് മാത്രം ഉറപ്പു പോലെ തോന്നിയിരുന്നു. ഒരാഴ്ച നിരീക്ഷിച്ചപ്പോൾ അത് തോന്നൽ മാത്രമല്ല എന്ന് മനസ്സിലായി. ജുവൈരിയയുടെ ഭർത്താവ് കൂടെ ഇല്ലായിരുന്നു. ആർക്കെങ്കിലും കാണിച്ചുകൊടുത്താൽ ചിരിച്ചു കളിയാക്കുമോ എന്ന് കരുതി സ്തനാർബുദത്തിന് ചികിത്സതേടിയ ബന്ധുവിനെ ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. വേദനയോ, ചുവപ്പു നിറമോ, തോളിൽ മുഴപോലെ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ പാൽ കെട്ടി കിടന്നത് കൊണ്ട് തോന്നിയത് ആകുമെന്ന് ബന്ധു പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ ജുവൈരിയ അതിൽ ആശ്വാസം കണ്ടെത്താതെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എന്നാൽ അവരും അതേപോലെ തന്നെ പറഞ്ഞു.
കൊറോണക്കാലം ആയതിനാൽ വീടിനുള്ളിൽ തന്നെ അടച്ചു പൂട്ടിയിരിക്കുന്ന അവസ്ഥയായിരുന്നു. ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹവും തള്ളിക്കളഞ്ഞു. പിന്നീട് ജുവൈരിയ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. പിന്നീട് സർജൻ, മാമോഗ്രാം, ബയോപ്സി എന്നിവ കഴിഞ്ഞപ്പോഴേക്കും രണ്ടുമാസം കഴിഞ്ഞ് സ്റ്റേജ് മൂന്നിലേക്ക് കടന്നിരുന്നു ക്യാൻസർ. എന്തുകൊണ്ട് ഇത്ര വൈകി എന്നായിരുന്നു കീമോതെറാപ്പി ചെയ്യുന്ന ഡോക്ടർ ചോദിച്ചത്. അപ്പോഴായിരുന്നു ഇതിലും വേഗത്തിൽ മുന്നിട്ടിറങ്ങണം ആയിരുന്നു എന്ന് ജുവൈരിയ തിരിച്ചറിഞ്ഞത്. ഇത് കൂടാതെ മറ്റൊരു അനുഭവം പങ്കു വെക്കുകയാണ് ജുവൈരിയ. 50 വയസ്സ് പ്രായമുള്ള അമ്മ ബ്ലൗസിന്റെ ആദ്യ കുടുക്ക് ഇടാത്തത് ശ്രദ്ധയിൽപെട്ട മകൾ ഇത് ചോദ്യം ചെയ്തു. ചെറിയ വേദന ഉണ്ടെന്ന് അമ്മ പറഞ്ഞു. മകൾ പിന്നീട് ഇളയമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് അവർ ഇടപെട്ട് ശരീരം പരിശോധിച്ചപ്പോഴാണ് മാറിടത്തിൽ ചുവന്ന് പൊട്ടി ഇരിക്കുന്നത് കണ്ടത്. അപ്പോഴേക്കും കാൻസർ നാലാം ഘട്ടം എത്തിയിരുന്നു. വെറും ആറു മാസം മാത്രമേ പിന്നീട് ആ അമ്മ ജീവിച്ചിരുന്നുള്ളൂ.
ജുവൈരിയക്ക് ബയോപ്‍സിയുടെ റിസൾട്ട് ജില്ലാ ആശുപത്രിയിൽ നിന്നും എത്തിച്ചു തന്നിരുന്നത് ഒരു നഴ്സിംഗ് അസിസ്റ്റന്റ് ആയിരുന്നു. ജുവൈരിയയുടെ വിവരങ്ങളെല്ലാം അന്വേഷിച്ചിരുന്ന ആ നേഴ്സിംഗ് അസിസ്റ്റന്റ് ഒരിക്കൽ സംശയവുമായി എത്തി. അവരുടെ മാറിടത്തിലും ഒരു തടിപ്പ് പോലെ തോന്നുന്നുണ്ട് എന്ന് പറഞ്ഞു. ആശുപത്രിയിൽ ജോലി ചെയ്യുന്നതിനാൽ പെട്ടെന്ന് തന്നെ സംശയം തീർക്കണം എന്ന് പറഞ്ഞപ്പോൾ സർജനെ കാണിച്ച് ബയോപ്സി ചെയ്തു. അവർക്കും ക്യാൻസർ തന്നെ ആയിരുന്നു എന്നാൽ ആരംഭഘട്ടം ആയിരുന്നു. ഇപ്പോൾ അഞ്ചാമത്തെ കിമോ പൂർത്തിയായിരിക്കുകയാണ്. ഈ അനുഭവങ്ങളിൽ രണ്ടാമത്തെ അനുഭവമാണ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത്. ഭർത്താവ് കൂടെ ഇല്ലാത്ത സ്ത്രീകളിൽ ഇത്തരം തടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കു കാണിച്ചു കൊടുക്കും എന്ന് സംശയിക്കുമ്പോഴേക്കും അസുഖം അടുത്ത ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാകും.
നിസ്സാരമെന്നു തോന്നുന്ന മറച്ചുവെക്കുന്ന ലക്ഷണങ്ങൾ നമ്മുടെ ജീവൻ കവർന്നെടുക്കുന്ന വലിയ രോഗമായി മാറും എന്ന് തിരിച്ചറിയുക. ഈ അസുഖത്തിന് തന്റെടം ഉള്ള ആളാണെന്നൊ പ്രായം കുറവ് എന്നോ കൂടുതൽ ഉണ്ടെന്നോ ഒരു വ്യത്യാസവുമില്ല. ഒറ്റമൂലികൾ, നിസ്സാര വൽക്കരണവും, ജാള്യത, നാണക്കേട് എന്നീ വിഷയങ്ങളെ അതിജീവിച്ച് വേണം നമ്മൾ ഈ അസുഖത്തിന്റെ രോഗലക്ഷണങ്ങൾ കണ്ടെത്താം. എല്ലാ മുഴകളും തടിപ്പും ക്യാൻസർ ആവണമെന്നില്ല.എന്നാൽ അങ്ങനെ കരുതി അത് ഒരിക്കലും അവഗണിക്കാനും പാടില്ല. ഇന്ന് ഒരുപാട് സ്ത്രീകളിൽ കണ്ടുവരുന്ന വളരെ സാധാരണമായ ഒരു കാൻസർ ആണ് സ്തനാർബുദം. ആരംഭ ഘട്ടങ്ങളിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ നിസ്സാരമായി ക്യാൻസറിനെ അതിജീവിക്കാൻ സാധിക്കും. അതുകൊണ്ട് ലോകത്തോടുള്ള ഭയമല്ല ജാഗ്രതയാണ് വേണ്ടത്.