പെൺകുട്ടികളോടുള്ള അതിക്രമങ്ങൾ സർവ സാധാരണമായിരിക്കുകയാണ്. രാപ്പകൽ ഭേദമില്ലാതെ ബസിലും, ട്രെയിനിലും, പൊതുവഴിയിൽ പോലും പെൺകുട്ടികൾക്ക് സുരക്ഷിതർ ആയി നടക്കാൻ വയ്യാത്ത ഒരു കാലം ആണ് ഇപ്പോൾ. പണ്ട് ഒരു ആണ് തുറിച്ചു നോക്കിയാലോ, ഒരു കമന്റ് പറഞ്ഞാലോ, ഒന്ന് തോണ്ടിയാലോ തന്റെ കുറ്റം എന്ന പോലെ മുതിർന്നവർ ചീത്ത പറയുമെന്ന് ഭയന്ന പെൺകുട്ടികൾ ഒന്നും അല്ല ഇന്നത്തെ കാലത്തുള്ളത്.
സ്വാതന്ത്ര്യത്തോടെ നടക്കാനുള്ള മൗലിക അവകാശം തനിക്കും ഉണ്ടെന്നു തിരിച്ചറിഞ്ഞ് തന്റെ നേരെ അതിക്രമങ്ങളുമായി വരുന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ചങ്കൂറ്റം ഉള്ള പെൺകുട്ടികൾ ആണ് ഇന്നത്തെ സമൂഹത്തിലുള്ളത്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
അസമിലെ ഗുവാഹത്തിയിലെ രുക്മിണി നഗറിൽ ആയിരുന്നു സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് സ്കൂട്ടറിൽ ഒരു യുവാവ് എത്തി വഴി ചോദിക്കുകയായിരുന്നു. യുവാവ് ചോദിച്ച് വഴി തനിക്കറിയില്ല എന്ന് പെൺകുട്ടി മറുപടി നൽകി. പൊടുന്നനെ പെൺകുട്ടിയുടെ മാറിൽ യുവാവ് കയറി പിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ സ്കൂട്ടറിൽ കടന്നുകളയാൻ അയാൾ ശ്രമിച്ചു. എന്നാൽ യുവാവിനെ രക്ഷപ്പെടാൻ പെൺകുട്ടി അനുവദിച്ചില്ല.
സ്കൂട്ടറിൽ ശക്തമായി പെൺകുട്ടി മുറുകെ പിടിച്ചതോടെ നിയന്ത്രണംവിട്ട സ്കൂട്ടറും യുവാവും സമീപത്തുള്ള ഓടയിൽ വീണു. ഓടയിൽ നിന്നും യുവാവിനെ പിടിച്ചെഴുന്നേൽപ്പിച്ചു ഷർട്ടിൽ കുത്തിപ്പിടിച്ച് ചോദ്യം ചെയ്തു പെൺകുട്ടി. നാട്ടുകാരും ഓടിയെത്തി പോലീസിനെ വിവരമറിയിച്ചു. വിവിധ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് എന്ന് പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
പെൺകുട്ടി തന്നെയാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. തനിക്ക് നേരെ ഉണ്ടായ അതിക്രമം നടത്തിയ യുവാവിനെ ചോദ്യം ചെയ്യുന്ന വീഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്.