സമൂഹത്തിൽ ക്രമസമാധാനം നടപ്പിലാക്കേണ്ടവർ ആണ് നിയമപാലകർ. എന്നാൽ വേലി തന്നെ വിളവ് തിന്നാലോ? പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ട പോലീസ് തന്നെ അവർക്ക് ഭീഷണി ആയി മാറിയാൽ പിന്നെ നീതിക്ക് വേണ്ടി ആരെയാണ് ജനങ്ങൾ തേടുക? ഒരു വിധം ആളുകൾക്ക് പോലീസിനോട് ഭയം ആണ്. സിനിമകളിലൊക്കെ വാദിയെ പ്രതിയാക്കുന്ന, കുറ്റവാളികളെ ഇടിച്ചു ചോര വരുത്തിക്കുന്ന ഒരു ഇമേജ് ആണ് സാധാരണക്കാർക്ക് പോലീസിനെ കുറിച്ച്.
ലോക്കപ്പിലെ ഉരുട്ടി കൊലപാതക വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. എല്ലാ പോലീസുകാരും അങ്ങനെ അല്ല. എങ്കിലും പോലീസുകാരോട് ഒരു ഭയ ഭക്തി ബഹുമാനം എല്ലാവർക്കും ഉണ്ടാകും. അത് പോലീസുകാരുടെ അധികാരത്തോടുള്ള ഭയം തന്നെ ആണ്. പോലീസുകാരിൽ ചിലരെങ്കിലും അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നവരുണ്ട്. കൈക്കൂലിക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പോലീസുകാരും ഉണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു അധികാര ദുർവിനിയോഗത്തിന്റെ വാർത്തകൾ ആണ് പുറത്തു വരുന്നത്. ബിഹാറിൽ ആണ് അങ്ങേയറ്റം ലജ്ജാവഹമായ സംഭവം നടന്നിരിക്കുന്നത്. പരാതിപ്പെടാൻ എത്തിയ സ്ത്രീയെ കൊണ്ട് ഒരു പോലീസുകാരൻ തന്റെ ദേഹം തിരുമ്മിക്കുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. ബിഹാറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ ശശിഭൂഷൺ സിൻഹയ്ക്ക് ആണ് സസ്‌പെൻഷൻ.
പോലീസ് ഡിപ്പാർട്മെന്റിന് തന്നെ അപമാനകരമായ ഈ സംഭവം നടക്കുന്ന സഹർസ ജില്ലയിലാണ്.നൗഹട്ട പോലീസ് സ്റ്റേഷനിലെ ദർഹാർ ഔട്ട്പോസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആയ ശശിഭൂഷൺ സിൻഹ ഷർട്ട് ധരിക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ട് ദേഹം തിരുമ്മിക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. വീഡിയോ വൈറൽ ആയതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുകയായിരുന്നു.
കൈക്കൂലിയുടെ പേരിലും അധികാര ദുര്വിനിയോഗത്തിന്റെ പേരിലും രാജ്യപത്തിലെ പല പ്രദേശങ്ങളിൽ പോലീസുകാർക്കെതിരെ പല പരാതികളും ഉയർന്നിട്ടുണ്ട്. മകനെ ജയിലിൽ നിന്നും വിട്ടയക്കണം എന്ന ആവശ്യവുമായിട്ടാണ് ആ സ്ത്രീ പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ മകന് അനുകൂലമായി നടപടി എടുക്കുവാൻ ആയി സ്ത്രീയെ കൊണ്ട് തന്റെ ദേഹം തിരുമ്മിക്കുകയായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ ശശിഭൂഷൺ സിൻഹ.
ഫോണിൽ വക്കീലിനോട് സംസാരിക്കവെ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ കൊണ്ട് ദേഹം മസാജ് ചെയ്യിപ്പിച്ചത്. വീഡിയോയുടെ ആധികാരിത സബ് ഡിവിഷണൽ പോലീസ് ഓഫീസർ സന്തോഷ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ജില്ലാ പോലീസ് സൂപ്പറിന്റന്റിന് സമർപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.