സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിൽ സഹജീവികളോട് അനുകമ്പയും അവരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച ജീവകാരുണ്യ പ്രവർത്തകൻ ആണ് ഫിറോസ് കുന്നുംപറമ്പിൽ. ഫിറോസിന്റെ സേവനങ്ങളിൽ വിശ്വാസമുള്ളവർ അദ്ദേഹത്തിന് പണം നൽകുകയും ആ പണം ചികിത്സാ സഹായം ആവശ്യമുള്ളവർക്ക് ഫിറോസ് നൽകുകയും ചെയ്യുന്നു. വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഫിറോസ്. ഫിറോസിനെ അഭിനന്ദിച്ചും പിന്തുണച്ചും ഒരുപാട് പേർ ഉണ്ടെങ്കിലും അദ്ദേഹത്തിനെ വിമർശിക്കുന്നവരുമുണ്ട്.
ചികിത്സാസഹായങ്ങളുടെ പേരിൽ വിദേശത്തുനിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ കൈപ്പറ്റുകയും അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗിക്കുകയും മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുന്ന ഫിറോസ് എന്തു ചാരിറ്റി ആണ് ചെയ്യുന്നത് എന്ന് അഡ്വ ഹരീഷ് വാസുദേവൻ ഇതിനു മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ തവനൂരിൽ മന്ത്രി കെ ടി ജലീലിനെതിരെ ഫിറോസ് മത്സരിക്കുമെന്ന് ഉറപ്പായപ്പോൾ ഫിറോസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.
തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഫിറോസ് കുന്നുംപറമ്പിൽ ആണ് ജലീലിനെതിരെ മത്സരിക്കുന്നത്. കെ ടി ജലീൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ പൊതു സമ്പന്നനായ ഒരു വ്യക്തി തന്നെ കോൺഗ്രസിനെ പ്രതിനിധീകരിക്കണമെന്നുള്ള ചിന്തയിലാണ് ഫിറോസിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചത്. ശക്തമായ പോരാട്ടത്തിനാണ് തവനൂർ മണ്ഡലം സാക്ഷിയാകാൻ പോകുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനെയും ഫിറോസിനെയും പരിഹസിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്.
തവനൂരിൽ ജയിക്കാൻ ആകെ വേണ്ടത് 65000 വോട്ടുകൾ ആണ്. നന്മ മരം ഒരു ലൈവ് വീഡിയോ ഇട്ടാൽ തന്നെ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടുമെന്നും സന്ധ്യയോട് പോളിംഗ് ബൂത്ത് അടച്ചില്ലെങ്കിൽ അടുത്ത ദിവസവും വോട്ട് ഒഴുകി വരുമെന്നും ഹരീഷ് വാസുദേവൻ കുറിച്ചു. 65000 വോട്ട് എടുത്തിട്ട് ബാക്കി മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വീതിച്ചു കൊടുക്കട്ടെ, അതാണ് ചാരിറ്റി എന്നും ഹരീഷ് കുട്ടിച്ചേർത്തു.