കോവിഡ് 19 മഹാമാരിയുടെ ആഗമനത്തോടെയാണ് ലോക്ക് ഡൗൺ, ക്വാറന്റൈൻ, സാമൂഹ്യ അകലം എന്നിവയെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം ആയി മാറിയത്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 എന്ന വൈറസ് വളരെ പെട്ടെന്നായിരുന്നു ലോകമെമ്പാടും വ്യാപിച്ചത്. ഈ മഹാമാരി ആരംഭിച്ച് രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ മാസ്ക് ധരിക്കുന്നതും, സാനിറ്റൈസ് ചെയ്യുന്നതും, സാമൂഹ്യ അകലം പാലിക്കുന്നതും നമ്മുടെ ജീവിതരീതി ആയി മാറിയിരിക്കുകയാണ്.
ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചു കൊണ്ട് മാസങ്ങളോളം ആയിരുന്നു സമൂഹ വ്യാപനം തടയുവാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരുപാട് ആളുകൾക്ക് ആയിരുന്നു ലോക്ക് ഡൗൺ കാരണം വരുമാനം നഷ്ടപ്പെട്ടത്. സ്കൂളുകൾ ഓൺലൈൻ പഠനങ്ങളിലേക്ക് കടന്നു. പ്രിയപ്പെട്ടവരേ കാണാൻ ആകാതെ ഒന്ന് പുറത്തേക്ക് ഇറങ്ങാൻ ആവാതെ അടച്ചു പൂട്ടിയുള്ള ജീവിതവും, സാമ്പത്തിക പ്രതിസന്ധികളും പലരെയും ആത്മഹത്യയിലേക്ക് നയിച്ചു.
കോവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം എല്ലാവരും പഴയ ജീവിതത്തിലേക്ക് മടങ്ങിയതോടെ വീണ്ടും കേസുകൾ വർധിക്കുകയാണ്. ഡൽഹിയിൽ വീണ്ടും മാസ്കുകൾ നിർബന്ധമാക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആന്ധ്രയിലെ ഒരു ഗ്രാമം ഒരാഴ്ചത്തേക്ക് സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കോവിഡ് കാരണം അല്ല ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഏപ്രിൽ 17 മുതൽ 25 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണിൽ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അങ്കണവാടികളും എല്ലാം അടച്ചുപൂട്ടും. ആളുകൾ വീട്ടിൽ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാൻ പാടില്ല. മാത്രമല്ല ഗ്രാമത്തിനു പുറത്തു നിന്നുള്ള ഒരാളെപ്പോലും ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുകയും ഇല്ല. ഈ പ്രവേശനം തടയുവാനായി ചുറ്റും വേലികെട്ടി അടച്ചിരിക്കുകയാണ്.
കോവിഡ് കേസുകൾ വർധിച്ചതുകൊണ്ടാണ് ഈ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത് എന്ന് കരുതിയവർക്ക് തെറ്റി. ശ്രീകാകുളം ജില്ലയിലെ വെണ്ണലവൽസ ഗ്രാമം ആണ് സ്വയംപ്രഖ്യാപിത ലോക്ക് ഡൗണിലേക്ക് കടന്നത്. ഈ ഗ്രാമത്തിൽ ഒരു മാസത്തിനുള്ളിൽ ഒരുപാട് ആളുകൾക്ക് ആണ് പനിബാധിച്ചത്. ഇവരിൽ നാല് പേരാണ് പനി ബാധിച്ച് മരിച്ചത്.
ഗ്രാമത്തിലെ ഈ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ പിശാചുക്കൾ ആണെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ഒഡീഷയുമായി ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് നിന്നുള്ള ചില മുതിർന്ന ആളുകൾ ഒഡീഷയിലും സമീപ ജില്ലയായ നഗരത്തിലെത്തി പുരോഹിതരെ കാണുകയും ചെയ്തു. പുരോഹിതരുടെ നിർദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിക്കിലും ഇപ്പോൾ നാരങ്ങ കുഴിച്ചിട്ടിരിക്കുകയാണ്.
എന്നാൽ ഇത് വെറും അന്ധവിശ്വാസമാണ് എന്ന് ആരോപിച്ച് പലരും രംഗത്തെത്തി. ലോക്ക് ഡൗൺ പിന്തുണയ്ക്കുന്നവരുമുണ്ട്. ഇതോടെ പോലീസ് ഈ വിഷയത്തിൽ ഇടപെട്ട് ഇരിക്കുകയാണ്. ഗ്രാമത്തിലെത്തിയ പോലീസ് ആളുകളെ ഈ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതിനുശേഷമാണ് ആരോഗ്യ കേന്ദ്രങ്ങൾ എങ്കിലും പ്രവർത്തിക്കാൻ കഴിഞ്ഞത്.