പലപ്പോഴും കെഎസ്ആർടിസി ബസ് സർവീസുകളെ കുറിച്ചും അതിലെ ജീവനക്കാരെ കുറിച്ചും ഒരുപാട് പരാതികൾ ആണ് നമ്മൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളത്. കെഎസ്ആർടിസിയിലെ ജീവനക്കാർ അപമര്യാദയായി പെരുമാറുന്ന ഒരുപാട് അനുഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ചിലരുടെ പ്രവർത്തികൾ കാരണം മുഴുവൻ കെഎസ്ആർടിസി മേഖലയെ നമ്മൾ അടച്ച് ആക്ഷേപിക്കരുത്.
കെഎസ്ആർടിസിയിൽ നല്ലവരായ ജീവനക്കാരും ഉണ്ടെന്ന് ഈ അനുഭവക്കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു. ഏതൊരു തൊഴിൽ മേഖലയിൽ ആണെങ്കിലും വളരെ ചെറിയ ഒരു ശതമാനം ആളുകളുടെ പെരുമാറ്റം കാരണം ആ മുഴുവൻ തൊഴിൽ മേഖലയിൽ ഉള്ളവരെ തെറ്റുകാരാണെന്ന് ആളുകൾ മുദ്ര കുത്തുന്നു. ആ തെറ്റിദ്ധാരണ ഉണ്ടാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ആളുകളുടെ സേവനങ്ങൾ ആരും അറിയാതെ പോകുന്നു.
ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഇ പി രാജഗോപാലൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ. രാവിലെ 7 മണിക്ക് തൃശ്ശൂരിൽ നിന്ന് കോട്ടക്കലിലേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി കോഴിക്കോട് ലോ ഫ്ലോർ കെഎസ്ആർടിസി ബസ്സിൽ ആയിരുന്നു അദ്ദേഹം കയറിയത്. ബസ്സിനുള്ളിലെ പാതിയിലേറെ ഉള്ള യാത്രക്കാർ വിദേശത്തു നിന്നുള്ള മലയാളികളായിരുന്നു. പെരുന്നാളിന് വീട്ടിൽ അവരുടെ പ്രിയപ്പെട്ടവർക്ക് അരികിലേക്ക് എത്തുവാൻ ഓടിയെത്തിയർ ആയിരുന്നു അവർ.
പല വലിപ്പത്തിലുള്ള അവരുടെ പെട്ടികൾ ഒരുപാട് ഉണ്ടായിരുന്നു ബസിനകത്ത്. ആ പെട്ടികൾ ഒതുക്കി വെക്കാൻ ഒരു ചെറുപ്പക്കാരൻ സഹായിക്കുന്നത് കണ്ടു കൊണ്ടാണ് അദ്ദേഹം ബസ്സിൽ കയറുന്നത്. അത് മറ്റാരുമല്ല ബസ്സിലെ കണ്ടക്ടർ ആണെന്ന് പിന്നീട് മനസിലായി. 7.30ന് ബസ് തൃശ്ശൂരിൽ നിന്ന് വിട്ടു . നിലങ്ങളിലും, ചൂണ്ടളിലും, കുന്നംകുളത്തും, പെരുമ്പിലാവിലിലും, ചങ്ങരംകുളത്തും, വളാഞ്ചേരിയിലും മറ്റുമായി ഇറങ്ങുന്ന യാത്രക്കാരുടെ പെട്ടികൾ ഇറക്കാൻ വളരെ ഉത്സാഹത്തോടെ തരിമ്പും മടിയില്ലാതെ സഹായിക്കുന്നുണ്ടായിരുന്നു കണ്ടക്ടർ.
ഇടയ്ക്ക് ഒരിടത്തു നിന്ന് രണ്ടു മൂന്നു പെട്ടികളുമായി ഒരു ചെറുപ്പക്കാരി കയറാൻ നോക്കുമ്പോൾ അതെല്ലാം എടുത്തു വെച്ചതും കണ്ടക്ടർ ആയിരുന്നു. ഇതിനിടയിൽ തന്റെ പ്രധാന ഡ്യൂട്ടിയും അദ്ദേഹം നിർവഹിക്കുന്നുണ്ട്. യുവാവിന്റെ ഊർജ്ജത്തിന്റെ കൂടി ശക്തിയിലാണ് ബസ് ഓടുന്നത് എന്ന് തോന്നിപ്പോകും. ആ ഊർജ്ജം ബസിൽ കയറിയ യാത്രക്കാർക്കും പടരുന്നത് പോലെയുള്ള ഒരു സന്തോഷം ലഭിക്കുന്നുണ്ടായിരുന്നു.
ഇതുപോലുള്ള ആത്മാർത്ഥതയും സത്യസന്ധരുമായ ഉദ്യോഗസ്ഥരാണ് നമ്മുടെ കേരളത്തിന് ആവശ്യം. കോട്ടക്കൽ ചങ്കുവെട്ടിയിൽ 9.20ന് ഇറങ്ങുമ്പോൾ ആ കണ്ടക്ടറെ അയാൾ നോക്കി. എന്നാൽ മാസ്ക് കാരണം തന്റെ നന്ദി ഭാവം മറച്ചു പിടിച്ചിരിക്കുകയാണ് എന്നതിൽ വിഷമം തോന്നി. കണ്ടക്ടറുടെ ബാഡ്ജ് നോക്കിയപ്പോൾ പേര് പ്രജീഷ് ആണെന്ന് കണ്ടു. വാതിലിന്റെ അടുത്തു വന്ന് അയാൾ ചെങ്കുവെട്ടിയിൽ നിന്ന് കയറുന്ന ഒരാളുടെ പെട്ടികൾ ബസ്സിലേക്ക് എടുത്തു വെച്ചു.
മറ്റൊരു അനുഭവം ചേട്ടന്റെ മകൻ ഉണ്ടായതും അദ്ദേഹം പങ്കുവെച്ചു. തിരുവാങ്കുളത്ത് നിന്നും മൂവാറ്റുപുഴ വരെ യാത്ര ചെയ്തുവരികയായിരുന്ന ചേട്ടന്റെ മകൻ ടിക്കറ്റിന്റെ ബാക്കി തുകയായ 70 രൂപ വാങ്ങാൻ മറന്നുപോയി. അത് നൽകാൻ കണ്ടക്ടറും തിരക്കിനിടയിൽ മറന്നു. ബസ്സിൽ നിന്നിറങ്ങി കുറേ നേരം കഴിഞ്ഞായിരുന്നു ഈ അബദ്ധം മകൻ തിരിച്ചറിഞ്ഞത്. ഉടൻ ഡിപ്പോയിൽ വിളിച്ചപ്പോൾ അവർ കണ്ടക്ടറുടെ ഫോൺ നമ്പർ നൽകി.
കണ്ടക്ടറെ ഫോൺ വിളിച്ചപ്പോൾ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു, അയ്യോ ക്ഷമിക്കണം ഞാൻ മറന്നു പോയതാ, നല്ല തിരക്കുണ്ടായിരുന്നു ബസ്സിൽ, അത് കൊണ്ട് പറ്റിപ്പോയതാ. ഗൂഗിൾ പേ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പണം അയച്ചു തരാമെന്ന്. മോന്റെ കയ്യിൽ വേറെ പൈസ ഉണ്ടായിരുന്നോ, അവൻ വീട്ടിലെത്തിയോ എന്നെല്ലാം അയാൾ അന്വേഷിച്ചു. ഇതു പറഞ്ഞിട്ട് ഉടൻ തന്നെ പണം ഗൂഗിൾ പേ വഴി അയക്കുകയും ചെയ്തു. ഇതുപോലുള്ള യുവാക്കളാണ് നമ്മുടെ പൊതുമേഖലയ്ക്ക് ആവശ്യമെന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചു.