കോവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുകയാണ്. ആശുപത്രികൾ നിറയുന്നതും, കിടക്കകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ദൗർലഭ്യം വലിയ പ്രതിസന്ധിയാണ് തീർക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, മരണ നിരക്കും ഉയർന്നു വരുന്നത് പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നുമുണ്ട്.ഇപ്പോഴിതാ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരണമടയുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. കർണാടകയിൽ ആണ് ഓക്സിജൻ കിട്ടാതെ 24 പേർ മരിച്ചത്. ചാമരാജനഗർ ജില്ലയിലെ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്.
24 കോവിഡ് രോഗികൾ ആണ് ശ്വാസം കിട്ടാതെ മരിച്ചത്. ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി വരികയാണ്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് രോഗികൾ മരിച്ചതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സുരേഷ് കുമാർ പറഞ്ഞു.24 മണിക്കൂറിനുള്ളിൽ 24 പേർ മരിച്ചു എന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. രാത്രി രാത്രി 12 മണിക്കും രണ്ടു മണിക്കും ഇടയിൽ ആയിരുന്നു മരണം സംഭവിച്ചത്. 144 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൈസൂരിൽ നിന്ന് ഓക്സിജൻ ലഭിക്കാതെ ഇരുന്നതാണ് കാരണമെന്ന് ജില്ലാ ഭരണകൂടം വെളിപ്പെടുത്തി. എന്നാൽ ഓക്സിജൻ അയച്ചിരുന്നു എന്ന് മൈസൂർ കളക്ടർ വ്യക്തമാക്കി.
മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിൽ 37,733 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 217 മരണവും സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ രോഗവ്യാപനം രൂക്ഷമായി വരികയാണ്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സമാനമായ ഒരു സംഭവം ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായിരുന്നു. അഞ്ചു രോഗികളാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒക്സിജൻ ദൗർലഭ്യം കാരണമാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.