അതുൽ എന്ന പന്ത്രണ്ടുകാരൻ നീട്ടിയ കൈ പിടിച്ചു മുങ്ങിത്താഴ്ന്ന മൂന്ന് ജീവനുകളാണ് രക്ഷപ്പെട്ടത്. ചെറുകര അറുപതിൽ തോട്ടിൽ വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ നടുക്കത്തിൽ ആണ് ഇപ്പോഴും അതുലിന്റെ വീട്ടുകാർ. തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു അതുലിന്റെ സഹോദരനായ അഞ്ചുവയസ്സുകാരൻ അമൽ ബിനീഷും ഇവരുടെ ബന്ധുവായ മൂന്നുവയസ്സുകാരി സനലക്ഷ്മിയും സനലക്ഷ്മിയുടെ അമ്മ സുചിത്രയും.
കുളിക്കുന്നതിനിടയിൽ കാൽ വഴുതിപ്പോയ കുട്ടികൾ രണ്ടു പേരും ആഴത്തിലേക്ക് മുങ്ങി പോവുകയാണ്. കുട്ടികൾ മുങ്ങി പോകുന്നത് കണ്ട ഉടൻ തന്നെ സുചിത്ര വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നീന്തലറിയാത്ത സുചിത്രയും ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ അതുൽ എന്ന 12 വയസ്സുകാരൻ കാണുന്നത് സഹോദരനടക്കം ഉള്ളവർ മുങ്ങിത്താഴുന്നത് ആയിരുന്നു.
പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ തോട്ടിലേക്കു ചാടി കുട്ടികളെ രണ്ടു പേരെയും ആദ്യം കരയിലേക്ക് എത്തിച്ച് പിന്നീട് സുചിത്രയെയും രക്ഷപ്പെടുത്തുകയായിരുന്നു അതുൽ. എസ്എൻഡിപി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അതുലിന് ആശംസ പ്രവാഹങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറയെ. തോട്ടിലെ വെള്ളത്തിൽ നഷ്ടപ്പെടുമായിരുന്ന മൂന്ന് പേരുടെ ജീവനാണ് ഈ 12 വയസുകാരൻ കൈപിടിച്ച് ജീവിതത്തിലേക്ക് കരകയറ്റിയത്.
സ്വന്തം ജീവൻ പോലും പണയം വെച്ച് മൂന്ന് പേരുടെ ജീവൻ രക്ഷിച്ച അതുലിനെ പ്രശംസിച്ചു കേരള പോലീസും സമൂഹമാധ്യമങ്ങൾ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ജനപ്രതിനിധികൾ അടക്കം നിരവധിപേർ അതുലിനെ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. അടുത്തിടെ ഒരുപാട് മുങ്ങിമരണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ഒരിക്കലും ഒരു കുഞ്ഞിന് അമ്മ ആകില്ലെന്ന് കരുതി ആധുനിക സാങ്കേതികവിദ്യ കൊണ്ട് 60 വയസ്സിൽ അമ്മയായ സ്ത്രീയുടെ കുഞ്ഞ് ഒരു ബക്കറ്റിൽ നിറച്ച് വെച്ച വെള്ളത്തിൽ മുങ്ങി മരിച്ചത്.
പുഴയിലും തോട്ടിലും മാത്രമല്ല ഒരു ബക്കറ്റ് വെള്ളത്തിൽ പോലും മുങ്ങി മരിക്കാമെന്ന് മനസ്സിലാക്കി അത്ര]യും ജാഗ്രത പുലർത്തേണ്ട ഒരു വിഷയമാണിത്. അവധി ആഘോഷിക്കാൻ ആയി പാറമടയിൽ എത്തി മുങ്ങി മരിക്കുന്നതും പുഴയിൽ കുളിക്കാനിറങ്ങി മരിക്കുന്നതും ആയിട്ടുള്ള ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. പലപ്പോഴും ഒഴുക്കിൽ പെടുകയും മുങ്ങി പോവുകയും ചെയ്ത ആളുകളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു മുങ്ങി മരിക്കുന്നവരും ഉണ്ട്.
അതുകൊണ്ട് ഒരിക്കലും കൃത്യമായ സുരക്ഷാനടപടികൾ ഇല്ലാതെ മുങ്ങി താഴ്ന്നവർ സഹായിക്കുന്നതിനായി സാഹസിക പ്രവർത്തികൾ ചെയ്യാതിരിക്കുക. കുത്തൊഴുക്ക് ഉള്ള സമയങ്ങളിൽ നദിയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും എല്ലാം ഒഴിവാക്കുക. നിയന്ത്രണം തെറ്റി വീണാൽ ഒരു അടി വെള്ളം മതി മുങ്ങി മരിക്കാൻ എന്ന് മനസ്സിലാക്കുക.
റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേരളത്തിൽ ആളുകൾ മരിക്കുന്നത് മുങ്ങി മരണത്തിൽ ആണ്. ഇതിനെക്കുറിച്ച് വേണ്ട വിധമുള്ള ബോധവൽക്കരണം ഇല്ലാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും ഇത് ആവർത്തിക്കപ്പെടുന്നത്. ഒരു കാരണവശാലും മുതിർന്നവർ കൂടെയില്ലാതെ കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് എന്നു പറഞ്ഞു മനസ്സിലാക്കുക. അത് കടൽ ആയാലും ചെറിയ കുളം ആയാലും സ്വിമ്മിങ്പൂൾ ആയാലും ശരി.