കൂടപ്പിറപ്പുകളുമായി ദിവസവും വഴക്കുണ്ടാക്കിയാലും നമുക്ക് ഒന്ന് വേദനിക്കുമ്പോൾ ഏറ്റവും കൂടതൽ വിഷമം അനുഭവിക്കുന്നത് കൂടപ്പിറപ്പുകൾ ആയിരിക്കും. അതാണ് കൂടപ്പിറപ്പുകളുടെ സ്നേഹത്തിന്റെ ശക്തി. പരസ്പരം എത്ര വഴക്കടിച്ചാലും, കൂടപ്പിറപ്പുകളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെ പോകാനും യാതൊരു മടിയും ഉണ്ടാവില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അസുഖം ബാധിച്ച മൂത്ത സഹോദരിയുടെ ചികിത്സയ്ക്കു വേണ്ടി തന്നെ ക്കൊണ്ട് കഴിയുന്ന പോലെ പണം സ്വരൂപിക്കുകയാണ് പത്തുവയസ്സുകാരൻ ആയ സഹോദരൻ സൈദ് അസീസ്. ഹൈദരാബാദിലാണ് ഹൃദയഹാരിയായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
12 വയസ്സുള്ള സഹോദരി സക്കീന ബീഗത്തിന് മസ്തിഷ്ക അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. സഹോദരിയുടെ ചികിത്സയ്ക്ക് ധനസമാഹരണത്തിന് സൈദിന്റെ കുടുംബം മുഴുവൻ നെട്ടോട്ടത്തിലാണ്. അപ്പോഴാണ് തന്നെ കൊണ്ടാവും വിധത്തിൽ പക്ഷി ഭക്ഷണം വിറ്റ് ഈ പത്തുവയസ്സുകാരൻ പണം കണ്ടെത്തുന്നത്. തന്റെ കൂടപ്പിറപ്പിന്റെ ചികിത്സാചെലവിനായി സ്വന്തമായി അധ്വാനിച്ചു പണം കണ്ടെത്തുകയാണ് സൈദ് അസീസ്. രണ്ടുവർഷം മുമ്പ് ആയിരുന്നു സക്കീനയ്ക്ക് മസ്തിഷ്ക അർബുദം സ്ഥിരീകരിച്ചത്. അന്നുമുതൽ പക്ഷികൾക്കുള്ള തീറ്റകൾ വിറ്റ് കിട്ടുന്ന പണംകൊണ്ട് സഹോദരിയുടെ ചികിത്സ ചിലവിലേക്ക് പണം കണ്ടെത്തുകയാണ് ഈ 10 വയസ്സുകാരൻ. പഠനത്തിനിടയിൽ രാവിലെ 6 മണി മുതൽ 8 മണി വരെ ആണ് സൈദ് പക്ഷി തീറ്റ വിൽക്കാൻ പോകുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൈദിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ഇത്. മകളുടെ അസുഖത്തെക്കുറിച്ച് ആദ്യം ഡോക്ടർമാർ പറഞ്ഞപ്പോൾ ആ കുടുംബം മുഴുവൻ ഭയന്നു. റേഡിയോ തെറാപ്പിക്ക് വിധേയയായ സക്കീനയ്ക്ക് തെലുങ്കാന സർക്കാറിൽ നിന്ന് ചികിത്സാ ചെലവിനായി ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാൽ ലഭിച്ച പണം മുഴുവൻ റേഡിയോതെറാപ്പിക്ക് ചിലവായി. തുടർ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയാണ് ഈ കുടുംബം ഇപ്പോൾ. കുടുംബത്തിന്റെ നിസ്സഹായത കണ്ടു സ്വയം മനസ്സിലാക്കിയ സൈദ് സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. മാതാപിതാക്കളെ സഹായിക്കാനായി റോഡുകളിൽ പക്ഷികളുടെ ഭക്ഷണം വിളിക്കാമെന്ന് മകൻ പറഞ്ഞപ്പോൾ ഇതിനായി ഒരു ബെഞ്ച് സജ്ജമാക്കി കൊടുത്തു അവർ. സൈദും മാതാപിതാക്കളും സമ്പാദിക്കുന്ന പണം സക്കീനയുടെ മരുന്നുകളും എംആർഐ, എക്സ് റേ, രക്ത പരിശോധന എന്നിവ നിർവഹിക്കാൻ പോലും തികയില്ല. വീടുകളുടെ പെയിന്റ് പണി നടത്തിയാണ് സക്കീനയുടെ പിതാവ് സൈദ് ലത്തീഫ് ഉപജീവനം കണ്ടെത്തുന്നത്.