മലയാളക്കരയെ നൊമ്പരപ്പെടുത്തിയ ശാസ്താംകോട്ടയിലെ വിസ്മയയുടെ കേസിൽ പ്രതി കിരണിനുവേണ്ടി വാദിച്ചത് അഡ്വക്കേറ്റ് ആളൂർ ആണ്. ഇതുപോലെ ഒരുപാട് വിവാദപരമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി വാദിക്കുന്ന ആളൂർ മലയാളികൾക്ക് ഏറെ സുപരിചിതനാണ്. വിസ്മയയുടെ വിഷയത്തിൽ ആളൂരിനെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു യുവതിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വീഡിയോയിലൂടെയാണ് അഡ്വക്കേറ്റ് ആളൂരിനെ പരിഹസിച്ചുകൊണ്ട് യുവതി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നൽകിയത്. ആറു വയസ്സുള്ള പിഞ്ചു കുട്ടികൾ മുതൽ 70 വയസ്സ് വരെയുള്ള അമ്മമാരെ ഇരയാക്കുന്നവർക്ക് ഇന്ന് കേരളത്തിൽ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കാൻ ഉള്ള അവസരം നൽകിയ അഡ്വക്കേറ്റ് ആളൂർ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് യുവതി പറയുന്നു.
വിസ്മയ കേസിൽ പ്രതിയായ കിരണിനു വേണ്ടി വാദിച്ചത് ആളൂർ ആണ്. കോടതിയിൽ കിരണിന്റെ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ജാമ്യം കിട്ടിയില്ല. ആളൂരിന്റെ പരാജയത്തിൽ താൻ സന്തോഷിക്കുന്നു എന്ന് യുവതി പറഞ്ഞു. വിസ്മയ കേസിലെ പരാജയം ഇനിയുള്ള എല്ലാ പരാജയങ്ങൾ ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുകയും അഡ്വക്കേറ്റ് ആളൂർ തോൽക്കുന്ന ഓരോ തോൽവികളും കേരളത്തിലെ സൗമ്യമാരുടെയും വിസ്മയമാരുടെയും അമ്മമാരുടെ പ്രാർത്ഥനകൾ ആയിരിക്കും എന്നും കൂട്ടിച്ചേർത്തു. ഒരു മനുഷ്യന് പണം മാത്രമല്ല ജീവിതത്തിൽ വേണ്ടത്. സഹജീവികളോടുള്ള കരുണയും സ്നേഹവും വേണം. അത്തരം മാനുഷികമൂല്യങ്ങൾ ഒന്നും വക വെക്കാതെ വഴിയും പണം സമ്പാദിക്കണം എന്ന് കരുതുന്ന മനുഷ്യർ ഉള്ളതുകൊണ്ട് തന്നെയാണ് കേരളത്തിൽ കൃത്യങ്ങൾ ഇന്നും കൂടി വരുന്നത്.
ഇനിയും പിഞ്ചുകുഞ്ഞുങ്ങളെയും പെൺകുട്ടികളെയും അമ്മമാരെയും ഇരയാക്കുന്നവർക്ക് ഈ സമൂഹത്തിൽ ഇറങ്ങി നടക്കാൻ വേണ്ടി, എന്ത് പണം വാങ്ങിയും അവരെ സഹായിക്കണമെന്നും പരിഹസിച്ചുകൊണ്ട് യുവതി ആളൂരിനോട് അപേക്ഷിക്കുന്നു. ആളുരിനോട് ഇതുപോലെ പറയാൻ ഒരുപാട് അമ്മമാർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇത് പറയാനുള്ള ധൈര്യം പലർക്കും ഇല്ല താനും. വിസ്മയമാരുടെയും സൗമ്യമാരുടെയും അമ്മമാരുടെ ഭാഗത്തുനിന്നാണ് താനിത് പറയുന്നതെന്നും ഇനിയെങ്കിലും ആളൂരിന്റെ പ്രവർത്തികളിൽ അഭിനന്ദനങ്ങൾ നൽകിയില്ലെങ്കിൽ അതു തന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന വഞ്ചനയാണെന്ന് യുവതി പങ്കുവച്ചു. ഇനിയും ഇത്തരത്തിലുള്ള കേസുകൾ ഏറ്റെടുക്കുകയും കേരളത്തിലെ അമ്മമാരുടെ വേദന കാണാതിരിക്കുകയും ചെയ്യണം. കാശ് ആണ് ഏറ്റവും വലുത്. കാശു കൊണ്ട് മറ്റുള്ളവരുടെ വേദന മൂടാൻ കഴിയും എന്നുള്ള വിശ്വാസം സാറിനെ രക്ഷിക്കട്ടെ എന്നു പറഞ്ഞായിരുന്നു യുവതി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.