ആറു കോടി രൂപയുടെ സമ്മാനം തന്റെ കൈവശമുള്ള ലോട്ടറി ടിക്കറ്റിനു ലഭിച്ചിട്ടും, ആ ടിക്കറ്റ് പണം പോലും നല്കിയിട്ടില്ലാത്ത അതിന്റെ ഉടമസ്ഥനെ ഏല്പിച്ച് സമൂഹ മാധ്യമങ്ങളിൽ ഉള്ളവരുടെ കയ്യടി നേടിയ താരമാണ് സ്മിജ.സ്വന്തം ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടെങ്കിലും,സത്യസന്ധത കൈവിടാതെ അർഹിച്ച പണം മാത്രം സ്വീകരിച്ച സ്മിജ ഒരുപാട് പേർക്ക് പ്രചോദനമാണ്. നേരിന്റെ വഴി തിരഞ്ഞെടുത്ത സ്മിജയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ താരം. നിരവധി പേരാണ് സ്മിജയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് സ്മിജ. തന്നെ സഹായിക്കേണ്ട ആവശ്യമില്ല എന്നും തനിക്കും ഭർത്താവിനും പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യം ഉണ്ട് എന്നും സ്മിജ പറയുന്നു.
2011 മുതൽ ലോട്ടറി കച്ചവടം നടത്തി വരുമാനം കണ്ടെത്തുന്നയാൾ ആണ് സ്മിജ. നല്ല നമ്പറുകൾ നോക്കി ടിക്കറ്റെടുത്ത് മാറ്റി വെക്കുന്ന രീതി സ്മിജയ്ക്കില്ല. കയ്യിൽ ടിക്കറ്റ് ഉണ്ടെങ്കിലും അത് ആർക്കെങ്കിലും കൊടുത്ത് ഒരു ടിക്കറ്റ് പോലും ബാക്കി വരാത്ത രീതിയിൽ ആണ് സ്മിജ ബിസിനസ് നടത്തുന്നത്. പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് മാറ്റി വെച്ച ലോട്ടറി ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്ന് സ്മിജ പറയുന്നു. ആറു കോടി രൂപയാണ് എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല എന്നും സ്മിജ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിൽ താരമായതോടെ ജീവിതത്തിലെ പ്രൈവസി നഷ്ടമായി എന്ന് സ്മിജ പറയുന്നു. ഇപ്പോൾ സ്മിജയും ഭർത്താവും ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ ഒരു വിചിത്ര വസ്തുവിനെ എന്ന പോലെ ആളുകൾ ഇവരെ നോക്കുന്നു. കൂടാതെ ഒരു ദിവസം തന്നെ ഒരുപാടു കോളുകളും സന്ദേശങ്ങളുമാണ് തേടിയെത്തുന്നത് എന്ന് സ്മിജ കൂട്ടിച്ചേർത്തു. നമ്പർ മാറ്റേണ്ടി വരുമെന്ന് സ്മിജ പുഞ്ചിരിയോടെ പറയുന്നു. ഓരോ ലോട്ടറികൾ ഇറങ്ങുമ്പോൾ തന്റെ പക്കൽ ഉള്ള നമ്പറുകൾ സ്മിജ വാട്സാപ്പ് ഗ്രൂപ്പിൽ ഇടും. ആവശ്യക്കാർ അത് നോക്കി ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കും. ആ തുക ഗൂഗിൾ പേ ചെയ്താൽ ടിക്കറ്റിന്റെ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കും. ഒറിജിനൽ സ്മിജ സൂക്ഷിക്കും. ചെറിയ സമ്മാനം അടിക്കുന്നവർക്ക് തുക സ്മിജ തന്നെ ഗൂഗിൾ പേ ചെയ്തു കൊടുക്കും. രണ്ടു മക്കളും രോഗികൾ ആയതിനാൽ രാവിലെ ഏഴു മുതൽ മൂന്ന് വരെ മാത്രമാണ് റോഡരികിൽ ഉള്ള ലോട്ടറി കച്ചവടം. ബാക്കി സമയങ്ങളിൽ ഓൺലൈൻ വഴിയാണ് സ്മിജയുടെ കച്ചവടം.