മലയാള സിനിമയിലെ പകരം വെക്കാൻ ആവാത്ത ഒരു അഭിനേതാവാണ് ജഗതി ശ്രീകുമാർ. “ഹാസ്യസാമ്രാട്ട് : എന്ന വിശേഷണത്തിന് എതിരാളികളില്ലാത്ത ഒരേയൊരു നടൻ ആണ് ജഗതി. 2012 മാർച്ച് 10 നു കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപത്ത് വെച്ചായിരുന്നു താരം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്. “തിരുവമ്പാടി തമ്പാൻ “, “ഇടവപ്പാതി”, മാസ്റ്റേഴ്സ് “, “സ്ട്രീറ്റ്ലൈറ്റ് “, “ബോംബെ മിട്ടായി “, “കിംഗ് ആൻഡ് കമ്മീഷണർ”, “ഗ്രാൻഡ് മാസ്റ്റർ”, തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു അദ്ദേഹം അഭിനയിക്കാനിരുന്നത്. “ഇടവപ്പാതി ” എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. തുടർന്ന് മറ്റു താരങ്ങളെ വെച്ച് ഈ സിനിമകൾ പുറത്തിറക്കുകയായിരുന്നു.
വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ എട്ടു വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന താരം കഴിഞ്ഞ വർഷം രണ്ടു പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. താരത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. സിനിമാപ്രേക്ഷകർ ഒന്നടങ്കം അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു. പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മകൻ രാജ് കുമാർ പങ്കുവെച്ച ഒരു വീഡിയോയിൽ ആരാധകർക്കായി ഒരു സന്തോഷവാർത്ത വെളിപ്പെടുത്തിയിരുന്നു.
കെ മധു സംവിധാനം ചെയ്യുന്ന “സിബിഐ 5 ” ലേക്ക് ജഗതിയെ ക്ഷണിച്ചിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നോക്കി സിനിമയിൽ പ്രവർത്തിക്കുന്നതായിരിക്കും എന്നും ജഗതിയുടെ മകൻ അറിയിച്ചു. സിബിഐ ഓഫീസർ വിക്രം ആയി വീണ്ടും മലയാള സിനിമയിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോളിതാ ഭാര്യയ്ക്കൊപ്പം “പെരിയാറെ” എന്ന ഗാനം ആലപിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയ താരത്തിന്റെ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.